(Photo Courtesy: PTI & ANI / X)
ന്യൂഡൽഹി : ഇറാൻ-ഇസ്രയേൽ സംഘർഷം രൂക്ഷമായതിനെ തുടർന്ന് ഇറാനിലുള്ള ഇന്ത്യൻ വിദ്യാർത്ഥികളെ സുരക്ഷിതരായി തിരികെ നാട്ടിലെത്തിക്കാൻ ഒരുക്കിയ ‘ഓപ്പറേഷൻ സിന്ധു’ ദൗത്യത്തിന്റെ ഭാഗമായി ആദ്യ ഘട്ടത്തിൽ 110 വിദ്യാർത്ഥികളെ ഡൽഹിയിൽ എത്തിച്ചു. ഇൻഡിഗോയുടെ പ്രത്യേക വിമാനത്തിലാണ് വിദ്യാർത്ഥികളെ നാട്ടിലെത്തിച്ചത്. ഡൽഹിയിലെത്തിയ ആദ്യ സംഘത്തിൽ 90 വിദ്യാർഥികൾ ജമ്മു കശ്മീരിൽ നിന്നുള്ളവരാണ്.
ഇറാനിൽ നിന്ന് സുരക്ഷിതമായി അതിർത്തിയിലൂടെ അർമേനിയയിൽ എത്തിച്ച ശേഷം പ്രത്യേകം തയ്യാറാക്കിയ വിമാനത്തിൽ ഡൽഹിയിൽ എത്തിക്കുകയായിരുന്നു. ഡല്‍ഹിയില്‍ എത്തിയ കാശ്മീരി വിദ്യാർത്ഥികളെ സ്വദേശത്ത് എത്തിക്കാൻ ജമ്മുകശ്മീര്‍ സ്റ്റുഡന്റ് അസോസിയേഷന്‍ ക്രമീകരണം ഒരുക്കിയിട്ടുണ്ട്. ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമായി വരുന്ന മണിക്കൂറിൽ കൂടുതൽ വിദ്യാർത്ഥികളെ മടക്കി എത്തിക്കുമെന്ന് വിദേശാകാര്യ മന്ത്രാലയം വ്യക്തമാക്കി.
ആറായിരത്തോളം വിദ്യാർഥികളാണ് ഇറാനിൽ ഉള്ളത്. ഇതിൽ അറുന്നൂറോളം പേരെ ക്വാമിലെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇറാനിലെ മലയാളികളെല്ലാം സുരക്ഷിതരാണെന്ന് സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസ് അറിയിച്ചു. ടെല്‍ അവീവില്‍ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന നടപടിയും തുടരുകയാണ്. ജോര്‍ദാന്‍, ഈജിപ്ത് അതിര്‍ത്തി വഴി ഒഴിപ്പിക്കാനാണ് നീക്കം. ഇന്ത്യക്ക് എല്ലാ പിന്തുണയും നല്‍കുമെന്ന് ഇസ്രയേല്‍ അറിയിച്ചിട്ടുണ്ട്.