തിരുവന്തപുരം: നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്. ആര്‍എസ്എസ് സഹകരണവുമായി ബന്ധപ്പെട്ട് താന്‍ നടത്തിയ പരാമര്‍ശം പാര്‍ട്ടി ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്നും ഗോവിന്ദന് വ്യക്തമാക്കി. അത് സംബന്ധിച്ച് തനിക്ക് പറയാനുള്ളതും പാര്‍ട്ടിക്ക് പറയാനുള്ളതും മുഖ്യമന്ത്രിക്ക് പറയാനുള്ളതും പറഞ്ഞു കഴിഞ്ഞു. തെരഞ്ഞെടുപ്പ് ഫലത്തെ അതൊന്നും ബാധിക്കില്ല. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗോവിന്ദന്.
”രാഷ്ട്രീയപോരാട്ടമായി നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിനെ മാറ്റണമെന്നാണ് സിപിഎം സംസ്ഥാന കമ്മിറ്റി തീരുമാനിച്ചത്. അതിന്റെ അടിസ്ഥാനത്തില്‍ നല്ല രീതിയിലുള്ള രാഷ്ട്രീയ പ്രചാരണം നടത്താന്‍ സാധിച്ചിട്ടുണ്ട്. യുഡിഎഫിന്റെ തെറ്റായ പ്രചാരണങ്ങളെ തുറന്ന് കാണിക്കാന്‍ സാധിച്ചു. കള്ളക്കഥകള്‍ പ്രചരിപ്പിക്കാനും നാടകങ്ങള്‍ സൃഷ്ടിക്കാനും ശ്രമിച്ചു. രാഷ്ട്രീയ മുദ്രാവാക്യമുയര്‍ത്താന്‍ സാധിച്ചില്ല. വിവാദങ്ങള്‍ സൃഷ്ടിച്ച് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള ശ്രമം നടത്തി. അതെല്ലാം ജനങ്ങള്‍ തള്ളുന്ന സ്ഥിതിയാണ് ഉണ്ടായത്. മതനിരപേക്ഷത ഉയര്‍ത്തിക്കാണിക്കുന്നതിനൊപ്പം വര്‍ഗീയ കൂട്ടുക്കെട്ടുകളെ തുറന്ന് കാണിക്കാനും എല്‍ഡിഎഫിന് നല്ലത് പോലെ സാധിച്ചിട്ടുണ്ട്. ” – ഗോവിന്ദൻ വ്യക്തമാക്കി.
“സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച നിമിഷംമുതല്‍ വലിയ സ്വീകാര്യത സ്വരാജിന് നേടാനായി. പോളിങ് കഴിഞ്ഞപ്പോഴും ഇടതുമുന്നണിക്ക് വലിയ വിജയം ഉറപ്പാക്കാന്‍ കഴിയുന്നു എന്നതാണ് വസ്തുത. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഫലം പുറത്ത് വരുമ്പോള്‍ യുഡിഎഫിനും കോണ്‍ഗ്രസിനകത്തുമുണ്ടായിട്ടുള്ള തര്‍ക്കങ്ങള്‍ കൂടുതല്‍ ശക്തിയായി പുറത്തുവരും. യുഡിഎഫിനകത്ത് വലിയ പൊട്ടിത്തെറികളുണ്ടാകും. ശരിയായ രാഷ്ട്രീയ നിലപാട് സ്വീകരിച്ചുകൊണ്ട് വലിയ മുന്നേറ്റം എല്‍ഡിഎഫിന് ഉണ്ടാക്കാനായി.” ഗോവിന്ദന് പറഞ്ഞു.