ന്യൂഡൽഹി : ഗുജറാത്തിലെ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ പോളിങ് ബൂത്തിൽ വോട്ട് ചെയ്യുന്ന ആൾക്കരികിൽ മറ്റൊരാൾ കൂടി നിൽക്കുന്ന വിഡിയോ സംബന്ധിച്ച പരാതിയിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ അന്വേഷണം പ്രഖ്യാപിച്ചു. വിസവദർ മണ്ഡലത്തിലെ സംഭവത്തിൻ്റെ വിഡിയോ സഹിതം ആം ആദ്മി പാർട്ടി ഗുജറാത്ത് ലീഗൽ സെൽ പരാതി നൽകി.
വോട്ട് രേഖപ്പെടുത്താൻ ഒരാൾ വോട്ടിങ് യന്ത്രത്തിനു സമീപത്തേക്കു നടക്കുന്നതും തൊട്ടുപിന്നാലെ നിർദ്ദേശം നൽകാനെന്ന തരത്തിൽ ആംഗ്യങ്ങൾ കാണിച്ച് മറ്റൊരാൾ ഒപ്പം നടക്കുന്നതും കാണാം. വോട്ട് ചെയ്യുന്ന ആൾക്ക് ഒപ്പം നിന്ന് നിർദ്ദേശം നൽകുന്ന രീതിയിലാണ് ഇരുവരുടെയും ചലനം. പതാപുരിലെ 40–ാം നമ്പർ ബൂത്ത് എന്നാണ് വിഡിയോയ്ക്കു താഴെ രേഖപ്പെടുത്തിയിരിക്കുന്നത്. അന്വേഷിക്കാൻ ജുനഗഡ് കലക്ടറോട് ഗുജറാത്ത് സിഇഒ ഹരീത് ശുക്ല നിർദ്ദേശിച്ചിട്ടുണ്ട്. എല്ലാ ബൂത്തുകളിലും വെബ്കാസ്റ്റിങ് സൗകര്യമുണ്ടായിരുന്നതിനാൽ വിഡിയോ പരിശോധിക്കാൻ എളുപ്പമാണെന്നു ശുക്ല അറിയിച്ചു.