വാൽപ്പാറ : തമിഴ്നാട്ടിലെ വാൽപ്പാറയിൽ നിന്ന് പുലി കടിച്ചുകൊണ്ടുപോയ നാല് വയസുകാരിയെ മരിച്ചനിലയിൽ കണ്ടെത്തി. പ്രദേശത്തെ എസ്റ്റേറ്റ് ലയത്തിൽ നിന്ന് 300 മീറ്റര്‍ മാറി കാട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. പകുതി ഭക്ഷിച്ച നിലയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ മുതൽ കാട്ടിൽ നടത്തിയ വ്യാപക തെരച്ചിലിലാണ് മൃതദേഹം കണ്ടെത്താനായത്.
ഇന്നലെ വൈകുന്നേരം നാല് മണിയോടെയാണ് കുട്ടിയെ കാണാതായത്. വാൽപ്പാറ പച്ചമല എസ്റ്റേറ്റിലെ തെക്ക് ഡിവിഷനിൽ തോട്ടം തൊഴിലാളിയായ ജാർഖണ്ഡ് സ്വദേശി മനോജ് കുന്ദയുടെ മകൾ റുസിനിയെയാണ് പുലി ആക്രമിച്ചത്. കുട്ടി വീടിന് മുന്നിൽ കളിക്കുന്നതിനിടെ തേയിലത്തോട്ടത്തിൽനിന്ന് എത്തിയ പുലി വലിച്ചിഴച്ചുകൊണ്ടുപോവുകയായിരുന്നു. സമീപത്ത് തേയില നുള്ളിയിരുന്ന തൊഴിലാളികൾ ബഹളം വച്ചെങ്കിലും പുലി കുട്ടിയുമായി തോട്ടത്തിലേക്ക് ഓടി മറയുകയായിരുന്നു.
പ്രദേശവാസികൾ ചേർന്ന് പരിശോധന നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. തുടർന്ന് ഫയർഫോഴ്സും വനം വകുപ്പും നാട്ടുകാരും സംയുക്തമായി വ്യാപക തെരച്ചിൽ നടത്തിയിരുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് മനോജ് കുന്ദയും കുടുംബവും ജാർഖണ്ഡിൽനിന്ന് വാൽപ്പാറയിൽ ജോലിക്ക് എത്തിയത്.