(Photo Courtesy : X)
ഇറാൻ – ഇസ്രായേൽ സംഘർഷത്തിൻ്റെ മുഖം മാറുന്നു. ഇസ്രായേലിനോടൊപ്പം ചേർന്ന് യുഎസ് ഇറാനിൽ ബോംബ് വർഷിച്ചു. ഇറാനിലെ ഫോർഡോ, നതാൻസ്, ഇസ്ഫഹാൻ ആണവ കേന്ദ്രങ്ങളിൽ അമേരിക്കൻ സേന വ്യോമാക്രമണങ്ങൾ നടത്തിയതായി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് തന്നെ വെളിപ്പെടുത്തി. ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങളെയും മിസൈൽ അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ട് ഇസ്രായേൽ ഒരാഴ്ചയിലേറെയായി നടത്തുന്ന ആക്രമണങ്ങൾക്ക് പിന്തുണയായാണ് ഇറാന്റെ ആണവ ശേഷി തകർക്കുക എന്ന ലക്ഷ്യത്തോടെയുള്ള ട്രംപിൻ്റെ നടപടി.
ട്രൂത്ത് സോഷ്യലിലെ ഒരു പോസ്റ്റിൽ, ദൗത്യം പൂർത്തീകരിച്ചതായി ട്രംപ് സ്ഥിരീകരിച്ചു. ഇറാനിലെ ഫോർഡോ, നതാൻസ്, എസ്ഫഹാൻ എന്നിവയുൾപ്പെടെ മൂന്ന് ആണവ കേന്ദ്രങ്ങളിൽ വളരെ വിജയകരമായി ആക്രമണം പൂർത്തിയാക്കിതായാണ് ട്രംപിൻ്റെ കുറിപ്പ്.
ഇറാന്റെ ആണവ കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ, വൈറ്റ് ഹൗസിൽ നിന്ന് രാത്രി 10 മണിക്ക് ദേശീയ പ്രസംഗം നടത്തുമെന്ന് ട്രംപ് പറഞ്ഞു. ഇത് യുഎസിനും ഇസ്രായേലിനും ലോകത്തിനും ഒരു “ചരിത്ര നിമിഷം” എന്ന് ട്രംപ് വിശേഷിപ്പിച്ചു.
30,000 പൗണ്ട് ഭാരമുള്ള “ബങ്കർ ബസ്റ്റർ” ബോംബ് ഘടിപ്പിച്ച അമേരിക്കൻ സ്റ്റെൽത്ത് ബോംബറുകൾക്ക് മാത്രമേ ഫോർഡോ പോലുള്ള ആഴത്തിൽ കുഴിച്ചിട്ടിരിക്കുന്ന ആണവ കേന്ദ്രങ്ങളിൽ എത്താൻ കഴിയൂ എന്ന് കഴിഞ്ഞ ദിവസം വൈറ്റ് ഹൗസ് വ്യക്തമാക്കിയിരുന്നു.
തങ്ങളുടെ ആണവ കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ പ്രതികാര നടപടികളിലേക്ക് നീങ്ങുമെന്ന് ഇറാൻ ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇറാനെതിരായ ആക്രമണങ്ങളിൽ അമേരിക്കയുടെ പങ്കാളിത്തം “വളരെ വളരെ അപകടകരമാണ്” എന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി നേരത്തെ പ്രസ്താവിച്ചിരുന്നു. ഇസ്താംബൂളിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ, ഇറാനിലെ ജനങ്ങൾ “ബോംബാക്രമണത്തിന് വിധേയരാകുമ്പോൾ” അവർക്ക് അമേരിക്കയുമായി ചർച്ചകളിൽ ഏർപ്പെടാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമായും ഇസ്രായേൽ നയിച്ച ആക്രമണത്തിൽ അമേരിക്കയുടെ നേരിട്ടുള്ള ഇടപെടലിനോടുള്ള ടെഹ്‌റാന്റെ പ്രതികരണം അനിശ്ചിതത്വത്തിലാണ്.