ടെഹ്‌റാൻ : ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങൾ ആക്രമിച്ച യുഎസ് നടപടിയിൽ തിരിച്ചടി തുടരുമെന്ന് ഇറാൻ. ഖത്തറിലെ യു എസ് സൈനിക താവളം ആക്രമിച്ച ശേഷമുള്ള ആദ്യ പ്രതികരണത്തിലാണ് ഇറാൻ നിലപാട് വ്യക്തമാക്കിയത്. ആണവ കേന്ദ്രങ്ങൾ ആക്രമിച്ച യുഎസിനെ ശിക്ഷിച്ച ശേഷം നയതന്ത്ര ചർച്ച ആരംഭിക്കാമെന്നും യുഎസ് ചർച്ച ആഗ്രഹിക്കുന്നെങ്കിൽ യുഎസും ഇസ്രയേലും ആദ്യം ആക്രമണം അവസാനിപ്പിക്കണമെന്നും ഇറാൻ ആവശ്യപ്പെട്ടു.
പശ്ചിമേഷ്യയിലെ ഏറ്റവും വലിയ യുഎസ് താവളമായ അൽ ഉദൈദ് എയർ ബേസ് ദോഹയിൽനിന്ന് 30 കിലോമീറ്റർ അകലെയാണ്. അൽ ഉദൈദ് എയർ ബേസ് മേഖലയിലെ യുഎസ് സെൻട്രൽ കമാൻഡ് ആസ്ഥാനം കൂടിയാണ്. ഇവിടെ പതിനായിരത്തോളം യുഎസ് സൈനികരുണ്ട്. ഖത്തർ എയർവേയ്സിന്റെ ആസ്ഥാനവും ഇവിടെയാണ്. വ്യോമതാവളങ്ങളിലെ സൈനികരോട് ബങ്കറിലേക്ക് മാറാൻ നേരത്തേ നിർദ്ദേശം നൽകിയിരുന്നു. അതുകൊണ്ടുതന്നെ ആൾ നാശമൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ആക്രമണത്തെ തുടർന്ന് ഖത്തർ വ്യോമപാത അടച്ചെങ്കിലും പിന്നീട് തുറന്നു.