ഇസ്രായേലും ഇറാനും പൂർണ്ണമായ വെടിനിർത്തൽ’ കരാറിൽ ഏർപ്പെട്ടതായി പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അതേ സമയം, യുഎസ് പ്രസിഡന്റിന്റെ അവകാശവാദങ്ങളെ തള്ളി ഇറാനും രംഗത്തുവന്നു. വെടിനിർത്തൽ സംബന്ധിച്ച ഒരു കരാറിലും ഏർപ്പെട്ടിട്ടില്ലെന്ന് ഇറാൻ അറിയിച്ചു.
ഇസ്രായേലും ഇറാനും തമ്മിൽ സമ്പൂർണ്ണമായ വെടിനിർത്തലിന് സമ്മതിച്ചിട്ടുണ്ടെന്നയിരുന്നു ട്രൂത്ത് സോഷ്യൽ പോസ്റ്റിൽ ട്രംപ് അവകാശപ്പെട്ടത്. ട്രംപ് ഇങ്ങനെ തുടരുന്നു – “ഇരു രാജ്യങ്ങളും അവരുടെ അവസാന ദൗത്യങ്ങൾ പൂർത്തിയാക്കിയ ശേഷം ഏകദേശം ആറ് മണിക്കൂറിനുള്ളിൽ വെടിനിർത്തലിന് തയ്യാറെടുക്കും. ഇറാൻ വെടിനിർത്തലിന് തുടക്കമിടും, 12 മണിക്കൂറിന് ശേഷം ഇസ്രായേൽ അത് പിന്തുടരും. 24 മണിക്കൂറിനുശേഷം യുദ്ധം അവസാനിച്ചതായി ഔദ്യോഗികമായി കണക്കാക്കും. 12 ദിവസത്തെ യുദ്ധത്തിന്റെ ഔദ്യോഗിക അന്ത്യത്തെ ലോകം അഭിവാദ്യം ചെയ്യും”
വെടിനിർത്തലിന് തയ്യാറായെന്ന് പറയപ്പെടുന്ന ഇസ്രായേലിനെയും ഇറാനെയും അഭിനന്ദിച്ച ട്രംപ്
“ദൈവം ഇസ്രായേലിനെ അനുഗ്രഹിക്കട്ടെ, ദൈവം ഇറാനെ അനുഗ്രഹിക്കട്ടെ, ദൈവം മിഡിൽ ഈസ്റ്റിനെ അനുഗ്രഹിക്കട്ടെ, ദൈവം അമേരിക്കൻ ഐക്യനാടുകളെ അനുഗ്രഹിക്കട്ടെ, ദൈവം ലോകത്തെ അനുഗ്രഹിക്കട്ടെ!” എന്നിങ്ങനെയും കൂട്ടിച്ചേർത്തു.
ഇസ്രയേലുമായുള്ള ശത്രുത അവസാനിപ്പിക്കുന്നതിനായി ഖത്തർ മധ്യസ്ഥത വഹിച്ച് അമേരിക്ക മുന്നോട്ടുവച്ച വെടിനിർത്തൽ നിർദ്ദേശം ടെഹ്‌റാൻ അംഗീകരിച്ചതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു .ഖത്തറിലെയും ഇറാഖിലെയും യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തിയതിന് പിന്നാലെയാണ് പുതിയ സംഭവവികാസങ്ങൾ. ഇറാൻ 14 മിസൈലുകൾ വിക്ഷേപിച്ചതായി ട്രംപ് സ്ഥിരീകരിച്ചിരുന്നു. അവയിൽ 13 എണ്ണം തടഞ്ഞതായും ഒരെണ്ണം ഭീഷണിയായില്ലെന്നുമാണ് യു എസ് അവകാശപ്പെട്ടിരുന്നത്.
നേരത്തെ, ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി ഈ മേഖലയിലെ യുഎസ് ആക്രമണത്തെ രൂക്ഷമായി വിമർശിച്ചിരുന്നു. യുദ്ധത്തിൽ തകർന്ന കെട്ടിടങ്ങളും ഇരുണ്ടതും പുക നിറഞ്ഞതുമായ ആകാശവും നിറഞ്ഞ ഒരു പ്രദേശത്തിന്റെ പശ്ചാത്തലത്തിൽ ഒരു തൂണിൽ കത്തുന്ന അമേരിക്കൻ പതാകയുടെ ചിത്രവുമായി ഖമേനി പങ്കുവെച്ച പ്രസ്താവന ഇങ്ങനെ പറയുന്നു – “ഞങ്ങൾ ആരെയും ദ്രോഹിച്ചിട്ടില്ല. ഒരു സാഹചര്യത്തിലും ആരിൽ നിന്നും ഒരു ഉപദ്രവവും ഞങ്ങൾ സ്വീകരിക്കില്ല. ആരുടെയും ഉപദ്രവത്തിന് ഞങ്ങൾ വഴങ്ങില്ല. ഇതാണ് ഇറാനിയൻ രാഷ്ട്രത്തിന്റെ യുക്തി.”
.