ഫ്ലോറിഡ: ഒരുഅന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ആദ്യ ഇന്ത്യക്കാരനാകാൻ ശുഭാംശു ശുക്ല. ഇന്ന് ഉച്ചക്ക് 12 മണിക്ക് കെന്നഡി സ്പേസ് സെന്ററിൽ നിന്ന് ശുഭാംശു ശുക്ലയേയും കൊണ്ടുള്ള ഫാൽക്കൺ 9 റോക്കറ്റ് കുതിച്ചുയരും. ദൗത്യത്തിന് പൂർണ്ണ സജ്ജമെന്ന് സ്പേസ്എക്സ് അറിയിച്ചു. കാലാവസ്ഥ 90 ശതമാനം അനുകൂലമാണ്. ഏഴ് തവണ മാറ്റി വച്ചശേഷമാണ് ഇന്നത്തെ ദൗത്യം. ശുഭാംശു ശുക്ലയും സംഘവും14 ദിവസം ബഹിരാകാശ നിലയത്തിൽ ചെലവഴിക്കും.

ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.01ന് ആകാശഗംഗ എന്ന വിളിപ്പേരുള്ള ആക്സിയം 4 ദൗത്യം ബഹിരാകാശത്തേക്ക് പുറപ്പെടുക. ഇന്ത്യക്കിത് അഭിമാന നിമിഷം. 41 വർഷങ്ങൾക്കു ശേഷമുള്ള ബഹിരാകാശ യാത്ര എന്നതിലപ്പുറം 700 കോടിക്കുമേൽ ചിലവ് പ്രതീക്ഷിക്കുന്ന വാണിജ്യപരമായി ഇന്ത്യ ക്രമീകരിക്കുന്ന ആദ്യ സ്പേസ് പര്യവേഷണമാണിത്. പോളണ്ട്, ഹംഗറി, അമേരിക്ക തുടങ്ങിയ രാജ്യങ്ങളുമായി ചേർന്നുള്ള സംയുക്ത ദൗത്യം, ലൈഫ് സപ്പോർട്ട് സിസ്റ്റത്തി ന് നിർണ്ണായകമായ സയനോ ബാക്ടീരിയ പരീക്ഷണം, വാർദ്ധ്യക്യത്തെ ചെറുത്തു തോൽപ്പിക്കാനുള്ള പഠനങ്ങളും ദൗത്യത്തിൻ്റെ ഭാഗമാണ്.
യാത്രയുടെ കമാൻഡർ അനുഭവസമ്പന്നയായ പെഗ്ഗി വിറ്റ്സൻ ആണ്.
ഭൂമിയുടെ ഭ്രമണപഥമായ ലിയോയിൽ ശുഭാംശു ശുക്ലയും സംഘവും വ്യാഴാഴ്ച വൈകീട്ട് നാലരയോടെയാണ് എത്തുക . ഭ്രമണപഥത്തിൽ എത്തിക്കഴിഞ്ഞാൽ പേടകം ബഹിരാകാശ നിലയവുമായി ബന്ധിപ്പിക്കും. ലിയോയിലെ ഉപഗ്രഹങ്ങളും ബഹിരാകാശ നിലയങ്ങളും സെക്കൻഡിൽ ഏകദേശം 7.8 കിലോമീറ്റർ വേഗത്തിലാണ് ഭൂമിക്ക് ചുറ്റും സഞ്ചരിക്കുക. സാധാരണ 90 മിനിറ്റിനുള്ളിൽ ഒരു ഓർബിറ്റ് പൂർത്തിയാക്കും. അതായത് ശുക്ലയും സംഘവും ഒരു ദിവസം ഭൂമിയെ ചുറ്റാൻ പോകുന്നത് 16 തവണ. അങ്ങിനെ 14 ദിവസം ഭൂമിയെ ചുറ്റാനുള്ള ദൗത്യമാണ് സംഘത്തിനുള്ളത്.