ഇസ്രയേലിന്റെ ചാര ഏജൻസിയായ മൊസാദിന് വേണ്ടി ചാരപ്പണി നടത്തിയെന്ന് ആരോപിക്കപ്പെടുന്ന മൂന്ന് പേരെ വധിച്ച് ഇറാൻ. മിസാൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തതാണ് ഇക്കാര്യം. 12 ദിവസത്തെ രൂക്ഷമായ സംഘർഷത്തിനൊടുവിൽ അമേരിക്കൻ മദ്ധ്യസ്ഥതയിൽ വെടിനിർത്തലിന് ഇറാൻ തയ്യാറായതിൻ്റെ തൊട്ടടുത്ത ദിവസമാണ് ഈ സംഭവവികാസം.
തൂക്കിലേറ്റപ്പെട്ട മൂന്ന് പേർ ഇസ്രായേലിന്റെ മൊസാദുമായി സഹകരിച്ചതിനും പേര് വെളിപ്പെടുത്താത്ത ഒരു വ്യക്തിയുടെ കൊലപാതകത്തിന് ഉപയോഗിച്ച ഉപകരണങ്ങൾ കടത്തിയതിനും ശിക്ഷിക്കപ്പെട്ടവരാണെന്ന് കൂടുതൽ വിവരങ്ങൾ പങ്കുവെക്കാതെ മിസാൻ റിപ്പോർട്ട് ചെയ്തു. കൂടാതെ, ഇസ്രായേലുമായുള്ള ബന്ധത്തിന്റെ പേരിൽ 700 ഓളം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് സർക്കാർ അനുബന്ധ സ്ഥാപനമായ നൂർന്യൂസും റിപ്പോർട്ട് ചെയ്യുന്നു.