തിരുവനന്തപുരം : കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം കേരള സർവ്വകലാശാലയുടെ വേദിയിലും പ്രദർശിപ്പിച്ച് ആർഎസ്എസ് അനുകൂല സംഘടന. അടിയന്തരാവസ്ഥയുടെ അൻപത് ആണ്ടുകൾ എന്ന പേരിൽ ശ്രീ പദ്മനാഭ സേവാസമിതി കേരള സർവകലാശാലയുടെ സെനറ്റ് ഹാളിൽ സംഘടിപ്പിക്കുന്ന പരിപാടിയിലാണ് ചിത്രം സ്ഥാപിച്ച് പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. പ്രസ്തുത ചടങ്ങിൽ ഗവർണർ രാജേന്ദ്ര അർലേകറും പങ്കെടുക്കുന്നുണ്ട്.
ചിത്രം മാറ്റണമെന്ന് പരിപാടിയിൽ പങ്കെടുക്കുന്ന സർവ്വകലാശാല രജിസ്ട്രാറും പോലീസും നിലപാടെടുത്തു. ഈ ആവശ്യം അംഗീകരിക്കില്ലെന്നാണ് സംഘാടകരുടെ നിലപാട്. വിവരമറിഞ്ഞ് സർവ്വകലാശാലയിലെ സിൻഡിക്കേറ്റിലെ ഇടത് അംഗങ്ങളായ ഷിജുഖാനും പ്രമോദും സ്ഥലത്തെത്തി. സ്ഥലത്ത് ബിജെപി പ്രവർത്തകരും തമ്പടിച്ചിട്ടുണ്ട്. വിവരമറിഞ്ഞ് വിദ്യാർത്ഥികളും സംഘടിച്ചെത്തിയതോടെ നാടകീയ രംഗങ്ങൾക്കാണ് കേരള സർവ്വകലാശാല സെനറ്റ് ഹാളും പരിസരവും വേദിയാവുന്നത്. ആർഎസ്എസ് നേതാവ് കാ ഭാ സുരേന്ദ്രൻ്റെ പുസ്തക പ്രകാശനം ഈ ചടങ്ങിൽ നടക്കുന്നുണ്ട്. സ്ഥലത്ത് വിദ്യാർത്ഥി സംഘടനകളുടെ പ്രതിഷേധത്തിനുള്ള സാദ്ധ്യത മുന്നിൽ കണ്ട് സെനറ്റ് ഹാളിനും പരിസരത്തും വൻ പോലീസ് വിന്യാസം വർദ്ധിപ്പിച്ചു.
ഗവർണർ ചടങ്ങിലേക്കെത്തുമ്പോൾ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ പോലീസ് അതീവ ജാഗ്രതയിലാണ്. നിയമപരമല്ലാത്ത ഒരു കാര്യവും സർവ്വകലാശാലയ്ക്ക് അകത്ത് അനുവദിക്കില്ലെന്ന് സിൻഡിക്കേറ്റ് അംഗങ്ങൾ വ്യക്തമാക്കി. ഈ കോംപൗണ്ടിലോ ഹാളിനകത്തോ നടത്താനാവില്ലെന്ന് ഷിജൂഖാൻ പറഞ്ഞു. മതപരമായ ചിഹ്നങ്ങൾ പാടില്ല എന്ന നിബന്ധന ഉണ്ടെന്നാണ് സർവ്വകലാശാല രജിസ്ട്രാർ പ്രതികരിച്ചത്. ഹാൾ ബുക്ക് ചെയ്യുമ്പോൾ തന്നെ നിബന്ധനകൾ സംഘാടകരെ അറിയിച്ചിരുന്നു. പരിപാടി നടത്താൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കി ഷിജുഖാൻ അടക്കമുള്ളവർ സെനറ്റ് ഹാളിനകത്തേക്ക് കടന്നു. പരിപാടിയിൽ പങ്കെടുക്കാനായി എത്തിയ ബിജെപി ആർഎസ്എസ് പ്രവർത്തകരും സെനറ്റ് ഹാളിനകത്തുണ്ട്.