( Photo Courtesy : X)
കാംഗ്ര : ഹിമാചൽ പ്രദേശിലെ കാംഗ്ര, കുളു ജില്ലകളിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ രണ്ട് പേർ മരിച്ചു. പത്തോളം പേരെ കാണാതായതായും ബന്ധപ്പെട്ട അധികാരികൾ അറിയിച്ചു. കാംഗ്രയിലെ ഖനിയാര ഗ്രാമത്തിൽ അടിയന്തര പ്രതികരണ സേനാംഗങ്ങളും ജില്ലാ ഭരണകൂട ഉദ്യോഗസ്ഥരും, പോലീസ് ഉദ്യോഗസ്ഥരും നടത്തിയ രക്ഷാപ്രവർത്തനത്തിൽ രണ്ട് മൃതദേഹങ്ങൾ കണ്ടെടുത്തു. പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിൽ എത്ര പേർക്ക് പരിക്കേറ്റു എന്ന് ഇതുവരെ അറിവായിട്ടില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ധർമ്മശാലയ്ക്കടുത്തുള്ള ഖനിയാരയിലെ മനുനി ഖാദിൽ
ഒരു വൈദ്യുതി പദ്ധതിയുമായി ബന്ധപ്പെട്ട് നിരവധി തൊഴിലാളികൾ ജോലി ചെയ്യുന്നതിനിടയിലാണ് കനത്ത മഴയെ തുടർന്ന് വെള്ളം കുത്തിയൊലിച്ചെത്തിയത്. പ്രദേശത്ത് വലിയ നാശം വിതച്ച വെള്ളപ്പൊക്കത്തിൽ നിരവധി തൊഴിലാളികൾ ഒഴുക്കിൽപ്പെട്ടുപോയതായാണ് വാർത്ത വരുന്നത്
കുളു ജില്ലയിലെ സൈഞ്ച് താഴ്‌വരയിലുണ്ടായ മേഘസ്‌ഫോടനത്തെ തുടർന്ന് മാണ്ഡി ജില്ലാ ഭരണകൂടം ജാഗ്രതാ നിർദ്ദേശം നൽകിയതിന് മണിക്കൂറുകൾക്കിപ്പുറമാണ് ഈ സംഭവം.
പാൻഹോ അണക്കെട്ടിൽ നിന്ന് ബിയാസ് നദിയിലേക്ക് വെള്ളം തുറന്നുവിടുന്നതിനെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വിനോദസഞ്ചാരികളും പ്രദേശവാസികളും ബിയാസ് നദിയിൽ നിന്ന് ഒഴിഞ്ഞുനിൽക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. സഹായം ആവശ്യമുണ്ടെങ്കിൽ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുമായും ജില്ലാ ഭരണകൂടവുമായും ബന്ധപ്പെടണമെന്നും ജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.