ചെറുതോണി : അതിശക്ത മഴയിൽ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലനിരപ്പ് 135 അടിയിലെത്തിയ സാഹചര്യത്തിൽ അണക്കെട്ട് തുറക്കുന്നതിനുള്ള ജാഗ്രതാ നിർദ്ദേശം ഇടുക്കി ജില്ലാ ഭരണകൂടത്തിന് നൽകി തമിഴ്നാട്. ജലനിരപ്പ് ക്രമാതീതമായി ഉയർന്നാൽ ശനിയാഴ്ച അണക്കെട്ട് തുറക്കാനാണ് തമിഴ്നാട് തീരുമാനം.
അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ഇപ്പോഴും ശക്തമാണ്.
നിലവിലെ റൂൾകർവ് പ്രകാരം 136 അടി വെള്ളമാണ് തമിഴ്നാടിന് ജൂൺ 30 വരെ സംഭരിക്കാനാകുക. സെക്കൻഡിൽ 6100 ഘനയടി വെള്ളം അണക്കെട്ടിലേക്ക് ഒഴുകി എത്തുന്നു. 135 അടിയാണ് ജലനിരപ്പെന്നതിനാൽ തമിഴ്നാടിന് പരമാവധി 2000 ഘനയടിവരെ വെള്ളം വൈഗയിലേക്ക് കൊണ്ടുപോകാനാകും. നിലവിൽ 1860 ഘനയടി വെള്ളമാണ് കൊണ്ടുപോകുന്നത്.
72 അടി സംഭരണശേഷിയുള്ള വൈഗ അണക്കെട്ട് ഇപ്പോൾ തുറന്നിരിക്കുകയാണ്. സെക്കൻഡിൽ 3000 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. വെള്ളിയാഴ്ച മുല്ലപ്പെരിയാർ അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവ് കുറഞ്ഞാൽ കൂടുതൽ വെള്ളം വൈഗയിലേക്ക് ഒഴുക്കി 136 അടിക്ക് താഴെ ജലനിരപ്പ് നിലനിർത്താൻ തമിഴ്നാട് ശ്രമിക്കും. പെരിയാറിൽ ജലനിരപ്പ് കുറഞ്ഞുനിൽക്കുന്നതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. 2022 ഓഗസ്റ്റിലാണ് അണക്കെട്ട് അവസാനമായി തുറന്നത്.