ന്യൂഡൽഹി : ഭരണഘടനയുടെ ആമുഖത്തിൽ നിന്ന് ‘സോഷ്യലിസ്റ്റ്’, ‘സെക്യുലർ’ എന്നീ പദങ്ങൾ നീക്കം ചെയ്യണമെന്ന ആവശ്യമുന്നയിച്ച് ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാലെ. 50 വർഷം മുമ്പ് അടിയന്തരാവസ്ഥ ഏർപ്പെടുത്തിയ കോൺഗ്രസിനെ ഉദ്ധരിച്ചുകൊണ്ടായിരുന്നു ദത്താത്രേയയുടെ പരാമർശം. 1975 ജൂൺ 25 ന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 1977 മാർച്ച് 21 വരെ നീണ്ടുനിന്ന 21 മാസ കാലയളവിൽ പൗരാവകാശങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുകയും പ്രതിപക്ഷ നേതാക്കൾക്കും പത്രസ്വാതന്ത്ര്യത്തിനും നേരെ ക്രൂരമായ അടിച്ചമർത്തൽ നടത്തുകയും ചെയ്തു. അടിയന്തരാവസ്ഥക്കാലു സൃഷ്ടിച്ച കോൺഗ്രസ് സർക്കാർ ഭരണഘടനയുടെ ആമുഖത്തിൽ ചേർത്ത സോഷ്യലിസ്റ്റ്, മതേതര എന്നീ വാക്കുകൾ തുടരണമോ എന്ന് പരിഗണിക്കണമെന്നാണ് ഡൽഹിയിൽ നടന്ന ഒരു പരിപാടിയിൽ ആർഎസ്എസ് ജനറൽ സെക്രട്ടറി ഉന്നയിച്ചത്.
അടിയന്തരാവസ്ഥ ഏർപ്പെടുത്തിയതിന് കോൺഗ്രസ് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം “ഇത്തരം കാര്യങ്ങൾ ചെയ്തവർ ഇന്ന് ഭരണഘടനയുടെ പകർപ്പുമായി സഞ്ചരിക്കുന്നു. അവർ ഇപ്പോഴും മാപ്പ് പറഞ്ഞിട്ടില്ല. നിങ്ങളുടെ പൂർവ്വികർ അത് ചെയ്തു. ഇതിന് നിങ്ങൾ രാജ്യത്തോട് മാപ്പ് പറയണം.” കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ലക്ഷ്യം വച്ചുള്ള തന്റെ പ്രസ്താവനയിൽ അദ്ദേഹം പറഞ്ഞു.
അടിയന്തരാവസ്ഥയുടെ ദിനങ്ങളെ അനുസ്മരിച്ചുകൊണ്ട്, ആ കാലയളവിൽ ആയിരക്കണക്കിന് ആളുകളെ ജയിലിലടയ്ക്കുകയും പീഡിപ്പിക്കുകയും ചെയ്തപ്പോൾ, ജുഡീഷ്യറിയുടെയും മാധ്യമങ്ങളുടെയും സ്വാതന്ത്ര്യവും വെട്ടിക്കുറയ്ക്കപ്പെട്ടു എന്നും ആർഎസ്എസ് നേതാവ് ചൂണ്ടിക്കാട്ടി. അടിയന്തരാവസ്ഥ ഏർപ്പെടുത്തിയതിന്റെ 50-ാം വാർഷികം ആഘോഷിക്കുന്ന ജൂൺ 25 ബുധനാഴ്ച ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ ‘ സംവിധാൻ ഹത്യ ദിവസ് ‘ ആയി ആചരിച്ചതിന് പിന്നാലെയാണ് ഹൊസബലെയുടെ പരാമർശം.