കൊൽക്കത്ത : പത്മശ്രീ അവാർഡ് ജേതാവ് സന്യാസി കാർത്തിക് മഹാരാജിനെതിരെ ബലാത്സംഗക്കേസ്. 2013 ൽ സ്കൂളിൽ ജോലി വാഗ്ദാനം ചെയ്ത് നിരവധി തവണ ബലാത്സംഗം ചെയ്തെന്നാണ് പശ്ചിമ ബംഗാൾ സ്വദേശി നൽകിയ പരാതിയിലെ ആരോപണം. ഭാരത് സേവാശ്രമം സംഘത്തിലെ സന്യാസിയായ മഹാരാജ്, മുർഷിദാബാദിലെ ഒരു ആശ്രമത്തിലേക്ക് തന്നെ കൊണ്ടുപോയി അതിനടുത്തുള്ള ഒരു സ്കൂളിൽ അദ്ധ്യാപക ജോലി വാഗ്ദാനം ചെയ്തുവെന്നും ആശ്രമത്തിൽ താമസ സൗകര്യം നൽകിയെന്നും യുവതി പറയുന്നു. ഒരു ദിവസം രാത്രിയിൽ സന്യാസി മുറിയിൽ കയറി തന്നെ ബലാത്സംഗം ചെയ്തുവെന്ന് യുവതി ആരോപിച്ചു. 2013 ജനുവരി മുതൽ ജൂൺ വരെയുള്ള ആറ് മാസത്തിനിടെ 12 തവണ സന്യാസി തന്നെ ബലാത്സംഗം ചെയ്തുവെന്നും പരാതിയിലുണ്ട്.
ഭയവും നിസ്സഹായതയും കൊണ്ടാണ് ഇത്രയും വർഷമായി താൻ സംഭവത്തെക്കുറിച്ച് മൗനം പാലിച്ചത്. പോലീസിനെ സമീപിച്ചാൽ ആത്മഹത്യ ചെയ്യുമെന്ന് സന്യാസി ഭീഷണിപ്പെടുത്തിയതായി പരാതിക്കാരി പറഞ്ഞു. കാർത്തിക് മഹാരാജിനെതിരെ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പോലീസ് വൃത്തങ്ങൾ സ്ഥിരീകരിച്ചു. നിലവിൽ അന്വേഷണം പുരോഗമിക്കുകയാണ്.
എന്നാൽ, ബിജെപിയുമായി അടുത്ത ബന്ധമുള്ള കാർത്തിക് മഹാരാജ് ആരോപണം നിഷേധിച്ചു. പക്ഷേ യുവതി പരാമർശിച്ച ആശ്രമത്തിൽ താമസ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം കൊൽക്കത്തയിലെ ഒരു ലോ കോളേജിൽ നിയമ വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തിൽ തൃണമൂൽ സർക്കാരിനെതിരെ ബിജെപി പ്രതിഷേധം കനക്കുന്നതിനിടെയാണ് പുതിയ സംഭവം.