ചെറുതോണി : മുല്ലപ്പെരിയാര്‍ അണക്കെട്ട് ഞായറാഴ്ച തുറക്കും. രാവിലെ പത്തുമണിക്ക് ഷട്ടറുകള്‍ ഉയര്‍ത്തുമെന്ന് തമിഴ്‌നാട് അറിയിച്ചു. ശനിയാഴ്ച രാത്രി പത്തുമണിയോടെ ജലനിരപ്പ് 136 അടിയിലെത്തിയതോടെയാണ് തീരുമാനം. പരമാവധി ആയിരം ഘനയടിവെള്ളം തുറന്നുവിടും.
അടിയന്തര സാഹചര്യം നേരിടാനുള്ള എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയായതായി ഇടുക്കി ജില്ലാ ഭരണകൂടം അറിയിച്ചു. അതേസമയം പെരിയാറില്‍ ജലനിരപ്പ് വളരെ താഴ്ന്ന നിലയിലായതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. അണക്കെട്ടില്‍നിന്നുള്ള വെള്ളം ഒഴുകിയെത്തിയാലും പെരിയാര്‍ തീരത്ത് പ്രശ്‌നങ്ങളുണ്ടാകില്ലെന്നാണ് വിലയിരുത്തല്‍. എന്നിരുന്നാലും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
883 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നതിനായുള്ള മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 20 ദുരിതാശ്വാസ ക്യാമ്പുകളും തുറന്നു. ആവശ്യമെങ്കില്‍ സമീപവാസികള്‍ക്ക് അവിടേക്ക് മാറാമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.