ചെറുതോണി : മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ ഷട്ടറുകൾ ഉയർത്തി. സ്പിൽവേയിലെ 13 ഷട്ടറുകൾ 10 സെ.മീ വീതമാണ് ഉയർത്തിയത്. 250 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. ശനിയാഴ്ച രാത്രി ജലനിരപ്പ് 136 അടിയായതോടെ അണക്കെട്ടിൻ്റെ ഷട്ടർ ഉയർത്തുമെന്ന് തമിഴ്നാട് അറിയിച്ചിരുന്നു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് ഷട്ടറുകൾ ഉയർത്തിയത്.
നിലവില്‍ പെരിയാറില്‍ ജലനിരപ്പ് വളരെ താഴ്ന്ന നിലയിലായതിനാല്‍ ആശങ്കക്ക് സാഹചര്യമില്ല.
വൃഷ്ടി പ്രദേശമായ പെരിയാർ കടുവ സങ്കേതത്തിലെ വനത്തിൽ വീണ്ടും മഴ ശക്തമായതോടെ ഡാമിലേക്കുള്ള നീരൊഴുക്ക് വർദ്ധിച്ചിരിക്കുകയാണ്. പെരിയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ലാ കളക്ടർ അറിയിച്ചു.
ഡാം തുറന്ന് കഴിഞ്ഞാൽ പെരിയാർ നദിയിലൂടെ ഒഴുകിയാണ് വെള്ളം ഇടുക്കി അണക്കെട്ടിൽ എത്തേണ്ടത്. അടിയന്തര സാഹചര്യം നേരിടാനുള്ള എല്ലാ മുന്നൊരുക്കങ്ങളും ഇടുക്കി ജില്ലാ ഭരണകൂടം സ്വീകരിച്ചിട്ടുണ്ട്. 883 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നതിനായുള്ള മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 20 ദുരിതാശ്വാസ ക്യാമ്പുകളും തുറന്നു. ആവശ്യമെങ്കില്‍ സമീപവാസികള്‍ക്ക് അവിടേക്ക് മാറാമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്. സ്പിൽ വേ ഷട്ടറുകൾ തുറക്കുന്ന സമയത്ത് പെരിയാർ നദിയിൽ കുളിക്കാനും മറ്റുമായി ഇറങ്ങുന്നത് ഒഴിവാക്കണമെന്നും ഭരണകൂടം അറിയിചിരുന്നു.