യുകെയില്‍ വ്യാപക അക്രമം : പ്രതിഷേധക്കാരും പോലീസും തമ്മിൽ ഏറ്റുമുട്ടൽ

Date:

Photo – Belinda Jiao/Reuters

ലിവർപൂൾ: യുകെയിൽ അക്രമം അഴിച്ചുവിട്ട് തീവ്രവലതുപക്ഷം. സൗത്ത്പോർട്ടിലുണ്ടായ മൂന്ന് പെൺകുട്ടികളുടെ കൊലപാതകത്തിന് പിന്നാലെ ലിവർപൂൾ, മാഞ്ചസ്റ്റർ, സണ്ടർലാൻഡ്, ഹൾ, ബെൽഫാസ്റ്റ്, ലീഡ്‌സ് എന്നിവിടങ്ങളിൽ തീവ്രവലതുപക്ഷക്കാർ നടത്തിയ പ്രതിഷേധങ്ങൾ അക്രമാസക്തമായി. പ്രതിഷേധക്കാരും പോലീസും തമ്മിൽ പലയിടങ്ങളിലും ഏറ്റുമുട്ടി.

ജൂലൈ 29ന് സൗത്ത്പോർട്ടിലെ കുട്ടികൾക്കായുള്ള നൃത്ത പരിശീലന കേന്ദ്രത്തിലാണ് കൊലപാതകം ഉണ്ടായത്. കൊലപാതകത്തിന് പിന്നിൽ മുസ്ലിം കുടിയേറ്റക്കാരൻ ആണെന്ന തരത്തിൽ സാമൂഹ്യമാധ്യമങ്ങളിൽ നിറയെ വ്യാജപ്രചാരണങ്ങളും നടന്നിരുന്നു, വെയിൽസിൽ ജനിച്ചുവളർന്ന അക്സെൽ റുഡാക്‌ബാന എന്ന പതിനേഴുകാരനെ പ്രതിയാക്കി പോലീസ് അറസ്റ്റ് നടന്നെങ്കിലും കുടിയേറ്റവിരുദ്ധരായ തീവ്രവലതുപക്ഷ സംഘങ്ങൾ യുകെ തെരുവുകളിൽ അക്രമം അഴിച്ചുവിടുകയായിരുന്നു. യുകെയിൽ മുസ്ലിം പള്ളികൾക്ക് സുരക്ഷാ വർദ്ധിപ്പിക്കാനുള്ള നിർദ്ദേശം സർക്കാർ നൽകിയിട്ടുണ്ട്.

വടക്കുപടിഞ്ഞാറൻ ഇംഗ്ലീഷ് നഗരമായ ലിവർപൂളിൽ പ്രകടനക്കാർ ഉദ്യോഗസ്ഥർക്ക് നേരെ കസേരകളും തീപ്പന്തങ്ങളും കല്ലുകളും വലിച്ചെറിയുന്ന സംഭവങ്ങളും ഉണ്ടായി. നിരവധി ഉദ്യോഗസ്ഥർക്ക് ഏറ്റുമുട്ടലിൽ പരുക്കേറ്റിട്ടുണ്ട്. വടക്കൻ അയർലൻഡ് തലസ്ഥാനമായ ബെൽഫാസ്റ്റിൽ വ്യാപാരസ്ഥാപനങ്ങൾക്ക് നേരെയും ആക്രമണമുണ്ടായി. തെരുവുകൾ കയ്യടക്കുന്ന പ്രതിഷേധക്കാർ പലയിടങ്ങളിലും വംശീയ മുദ്രാവാക്യങ്ങളും മുഴക്കി. ലണ്ടനിൽ നടന്ന പ്രതിഷേധത്തിൽ, നാസി സല്യൂട്ട് നൽകിയതിന് ഉൾപ്പെടെ നിരവധി പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

മധ്യ-ഇടതുപക്ഷ ലേബർ പാർട്ടി സർക്കാർ അധികാരത്തിൽ വന്ന ശേഷം നേരിടേണ്ടി വരുന്ന ആദ്യ പ്രതിസന്ധി കൂടിയാണിത്. അക്രമാസക്തമായ പ്രതിഷേധങ്ങൾക്ക് പിന്നിൽ തീവ്രവലതുപക്ഷമാണെന്ന് കുറ്റപ്പെടുത്തിയ പ്രധാനമന്ത്രി കെയിർ സ്റ്റാമർ, ശക്തമായ നടപടിയെടുക്കാൻ പോലീസിനോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. കഴിഞ്ഞ ദിവസം മുതിർന്ന മന്ത്രിമാരുമായി സ്റ്റാമർ കൂടിക്കാഴ്ച നടത്തിയിരുന്നു. രാജ്യത്ത് അക്രമത്തിന് സ്ഥാനമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരു ദശാബ്ദത്തിന് ശേഷം ബ്രിട്ടൻ സാക്ഷ്യം വഹിക്കുന്ന അക്രമാസക്തമായ പ്രതിഷേധ പരമ്പരയാണ് ഇപ്പോഴത്തേത്. ഇതിന് കലാപകാരികൾ വില കൊടുക്കേണ്ടി വരുമെന്ന മുന്നറിയിപ്പ് ശനിയാഴ്ച ലേബർ പാർട്ടി മന്ത്രിമാർ നൽകിയിരുന്നു. എന്നിരുന്നാലും പ്രതിഷേധങ്ങൾക്ക് ഇപ്പോഴും അയവില്ല. സാദ്ധ്യമായ ഏറ്റവും ശക്തമായ നടപടി സ്വീകരിക്കാൻ സർക്കാരിൻ്റെ പൂർണ്ണ പിന്തുണ പൊലീസിന് ഉണ്ടാകുമെന്ന് ആഭ്യന്തര സെക്രട്ടറി യെവെറ്റ് കൂപ്പറും പറഞ്ഞു. ക്രിമിനൽ പ്രവർത്തനങ്ങൾക്ക് ബ്രിട്ടൻ്റെ തെരുവുകളിൽ സ്ഥാനമില്ലെന്നും യെവറ്റ് ചൂണ്ടിക്കാട്ടി.

Share post:

Popular

More like this
Related

4 ദിവസത്തെ സന്ദർശനത്തിനായി യുഎസ് വൈസ് പ്രസിഡൻറ് ജെ ഡി വാൻസ് നാളെ ഇന്ത്യയിൽ

വാഷിംങ്ടൺ : അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് നാളെ...

ജമ്മു കശ്മീരിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 3 മരണം; നിരവധി പേരെ രക്ഷപ്പെടുത്തി, മരണ സംഖ്യ കൂടിയേക്കും

ജമ്മു കാശ്മീർ : ജമ്മു കശ്മീരിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും...

എറണാകുളത്തിനും യുവമുഖം; എസ്.സതീഷ് സിപിഎം ജില്ലാ സെക്രട്ടറി

കൊച്ചി : സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായി എസ് സതീഷിനെ തിരഞ്ഞെടുത്തു....

അന്വേഷണവുമായി സഹകരിക്കുമെന്ന് നടി വിന്‍ സി ; ‘അവരുടേത് ധീരമായ നിലപാട് ‘- മന്ത്രി എം.ബി. രാജേഷ്

പാലക്കാട്: നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരായ വെളിപ്പെടുത്തലില്‍ അന്വേഷണവുമായി സഹകരിക്കാമെന്ന് നടി...