ഹൈബ്രിഡ് മോഡലിന് തയ്യാറല്ലെങ്കിൽ വേറെ വേദിയെന്ന് ഐസിസി; വേദി മാറ്റിയാൽ കളിക്കില്ലെന്ന് പാക്കിസ്ഥാൻ

Date:

( Photo Courtesy : X )

ചാമ്പ്യൻസ് ട്രോഫിക്കായി ടീം ഇന്ത്യ പാക്കിസ്ഥാനിലേക്ക് ഇല്ലെന്ന് അറിയിച്ചതോടെ ടൂർണമെന്റിന്റെ വേദി സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നു. സുരക്ഷാ കാരണങ്ങൾ മുൻനിർത്തി ഹൈബ്രിഡ് മോഡലിൽ ടൂർണമെന്റ് സംഘടിപ്പിക്കണമെന്ന ഇന്ത്യയുടെ നിർദ്ദേശം ഐ.സി.സിയും പിന്തുണച്ചതോടെ പാക്കിസ്ഥാൻ കട്ട കലിപ്പിലാണെന്നാണ് റിപ്പോർട്ട്. ഹൈബ്രിഡ് മോഡൽ നിർദ്ദേശം പി.സി.ബി അംഗീകരിക്കാതായതോടെ ഫെബ്രുവരിയിൽ ആരംഭിക്കുന്ന ടൂർണമെന്റിന്റെ ഫിക്സ്ചർ ഷീറ്റ് തയ്യാറാക്കുന്നതു പോലും പാതിവഴിയിലായി. മത്സരത്തിന്റെ 100 ദിനം മുമ്പ് ലഹോറിൽ സംഘടിപ്പിക്കാനിരുന്ന പരിപാടി ഐ.സി.സി റദ്ദാക്കുകയും ചെയ്തു.

ഹൈബ്രിഡ് മോഡൽ നിർദ്ദേശം പാലിക്കാൻ പി.സി.ബി തയ്യാറല്ലെങ്കിൽ ചാമ്പ്യൻസ് ട്രോഫി ദക്ഷിണാഫ്രിക്കയിലേക്ക് മാറ്റുമെന്ന തീരുമാനത്തിലാണ് ഐ.സി.സി. എന്നാൽ വേദി പാക്കിസ്ഥാനിൽനിന്ന് മാറ്റിയാൽ സ്വന്തം ടീമിനെ അയക്കില്ലെന്ന കടുത്ത നിലപാടിലാണ് പി.സി.ബി എത്തിനിൽക്കുന്നത്.

ടൂർണമെന്റ് ഹൈബ്രിഡ് മോഡലിൽ സംഘടിപ്പിച്ചാലും ഭൂരിഭാഗം മത്സരത്തിന്റെയും ഹോസ്റ്റിങ് ഫീസിന്റെ ഏറിയ പങ്കും പാക്കിസ്ഥാന് നൽകാമെന്നായിരുന്നു ഐ.സി.സി അറിയിച്ചത്. എന്നാൽ ഫൈനൽ ഉൾപ്പെടെ ദുബൈയിലേക്ക് മാറ്റണമെന്ന ബിസിസിഐയുടെ നിർദ്ദേശം പി.സി.ബിയെ കടുത്ത നിലപാടിലേക്കു തന്നെ തള്ളിവിട്ടു.

അടുത്ത വർഷം ഫെബ്രുവരി 19 മുതൽ മാർച്ച് ഒമ്പതുവരെയാണ് ചാമ്പ്യൻസ് ട്രോഫി. ഇന്ത്യൻ ടീം വരില്ലെന്ന് അറിയിച്ചതോടെ വിഷയത്തില്‍ പാക്കിസ്ഥാൻ സർക്കാറിനെ സമീപിച്ചിരിക്കുകയാണ് പി.സി.ബി. പാക്കിസ്ഥാനിലേക്ക് ടീമിനെ അയക്കില്ലെന്ന് ബി.സി.സി.ഐ അറിയിച്ചതായി ഐ.സി.സി പി.സി.ബിക്ക് അയച്ച സന്ദേശത്തിൽ പറയുന്നു. ബി.സി.സി.ഐയുടെ കത്തിൽ ഇതുമായി ബന്ധപ്പെട്ട് കാരണമൊന്നും പറയുന്നില്ലെന്നും ഐ.സി.സി വ്യക്തമാക്കി. നേരത്തെ 2023 ഏഷ്യാകപ്പിന് വേദി ഇന്ത്യയുടെ നിർബന്ധത്തിനു വഴങ്ങിയാണ് പാക്കിസ്ഥാന് പുറമെ, ശ്രീലങ്കയിലുമായി ഹൈബ്രിഡ് മോഡലിൽ നടത്തിയത്. ഇന്ത്യയുടെ മത്സരങ്ങളാണ് ശ്രീലങ്കയിലേക്ക് മാറ്റിയത്.

എന്നാൽ, ഇത്തവണ വിട്ടുവീഴ്ച വേണ്ടെന്ന കടുത്ത നിലപാടിലാണ് പാക്കിസ്ഥാൻ. 2008ൽ ഏഷ്യാകപ്പിൽ എം.എസ്. ധോണിക്കു കീഴിലാണ് ടീം ഇന്ത്യ അവസാനമായി പാക്കിസ്ഥാനിൽ പോയി ക്രിക്കറ്റ് കളിച്ചത്. എന്നാൽ, പാക്കിസ്ഥാൻ പലതവണ ഐ.സി.സി ടൂർണമെന്‍റിൽ പങ്കെടുക്കാനായി ഇന്ത്യയിൽ എത്തിയിരുന്നു. 2023 ഏകദിന ലോകകപ്പ് കളിക്കാനാണ് പാക്കിസ്ഥാൻ അവസാനമായി ഇന്ത്യയിലെത്തിയത്.

Share post:

Popular

More like this
Related

വിഎസിൻ്റെ ആരോഗ്യനില അതീവ ഗുരുതരം ; ആന്തരികാവയവങ്ങളുടെ പ്രവർത്തനം കാര്യക്ഷമമല്ലെന്ന് വിദഗ്‌ധ സംഘം

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യ നില അതീവ ഗുരുതരം....

മലപ്പുറത്തെ ഒരു വയസ്സുകാരൻ്റെ മരണം: മഞ്ഞപ്പിത്തത്തെ തുടർന്നെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

മലപ്പുറം : മലപ്പുറം പാങ്ങിൽ ഒരു വയസ്സുകാരൻ മരിച്ചത് മഞ്ഞപ്പിത്തം ബാധിച്ചതിനെ...

ക്വാഡ് മീറ്റിനായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ യുഎസിലേക്ക്

ന്യൂഡൽഹി : ക്വാഡ് ഗ്രൂപ്പിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കുന്നതിനായി വിദേശകാര്യ...