സംഗീതത്തിന്റെ അമല ദേവാലയം

Date:

Photo Courtesy: jerryamaldev.com

അർജുൻ. ജെ. എൽ,  മുഹമ്മദ് നൗഫൽ. എ 

തിരുവനന്തപുരം ഭാരത് ഭവനാണ് സ്ഥലം. ഒരു സായന്തനം. മലയാള ചലച്ചിത്ര സംഗീതത്തിന്റെ കാരണവരായ ദേവരാജന്‍ മാഷിന്റെ പേരിലുള്ള പുരസ്‌കാരം സ്വീകരിക്കാനെത്തിയതായിരുന്നു സംഗീത സംവിധായകന്‍ ജെറി അമല്‍ദേവ്. മലയാളി പാടിപ്പതിഞ്ഞ ഒരു കൂട്ടം ചലച്ചിത്രഗാനങ്ങളുടെ ശില്പി. എവിടെ കേട്ടാലും ജെറി അമല്‍ദേവിന്റേതെന്ന് ഗാനാസ്വാദകര്‍ തിരിച്ചറിയും വിധം സംഗീതലോകത്ത് വ്യക്തിമുദ്ര പതിപ്പിച്ച സംഗീത സംവിധായകന്‍. പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുന്ന സംഗീത മാന്ത്രികന്‍. വീണുകിട്ടിയ കുറച്ചു സമയം ഞങ്ങള്‍ക്കനുവദിക്കാന്‍ സന്‍മനസ് കാട്ടി. ദീര്‍ഘമായ ഒരു സംഭാഷണത്തിന് സാഹചര്യമില്ലായിരുന്നിട്ടും, മലയാളിയുടെ മനസ്സില്‍ ശ്രുതി ചേര്‍ത്തുവെച്ച ഒരുപിടി ഗാനങ്ങളിലൂടെ ജെറി അമല്‍ ദേവ് സഞ്ചരിച്ചു. ഈ ഗാനങ്ങളുടെ  പിറവിക്ക് പിന്നിലെ മുഹൂര്‍ത്തങ്ങളാണ് അദ്ദേഹം ഓര്‍ത്തെടുത്തത്. ഓര്‍മ്മയുടെ താളുകള്‍ നീക്കി പുറത്തേക്കുവന്ന ഓരോ വാക്കുകള്‍ക്കും കാതോര്‍ത്തു… ആയിരം കണ്ണുമായ് കാത്തിരുന്നു….

ജെറി അമല്‍ദേവ്

മഞ്ഞണിക്കൊമ്പിൽ ഒരു കിങ്ങിണി തുമ്പിൽ….

സംവിധായകന്‍ ഫാസിലും ജിജോയും കൂടി സന്ദർഭം പറഞ്ഞു. കഥാനായകൻ ജീപ്പോടിച്ചു പോകുമ്പോൾ, പുറകിൽ നിന്ന് ഒരു പെൺകുട്ടി വിളിക്കുന്നത് പോലെ തോന്നണം.  ‘മുക്കുറ്റി പൂവേ..’ എന്ന പോലെ ഒരു വിളി. ഞാൻ പെട്ടന്നൊരു ട്യൂണിട്ടു.   മുക്കുറ്റി പൂവേ……

അപ്പോൾ ബിച്ചു പറഞ്ഞു . ”മുക്കുറ്റി പൂവ് വേണ്ട.  അത് ശരിയാകില്ല   കല്യാണം കഴിഞ്ഞ സ്ത്രീയാണ് ഇതിലെ നായിക. അവരുടെ പ്രണയമാണ്.” ഈയൊരു  ഇംപോസിബിൾ സിറ്റുവേഷൻ പാട്ടിലൂടെ കൊണ്ട് വരണം.  അങ്ങനെ ബിച്ചു തിരുമല എഴുതി:

 ”മഞ്ഞണിക്കൊമ്പിൽ

 ഒരു കിങ്ങിണിത്തുമ്പിൽ….”

സുമംഗലക്കുരുവിഎന്ന് അവസാനിപ്പിച്ചു.

 ‘ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ  ഞാൻ……..’

  എന്നെയും ബിച്ചു വിനെയും ഫാസിൽ, ആലപ്പുഴ ബ്രദേഴ്സ് ഹോട്ടലിലേക്ക് വിളിച്ചു. അവിടെ  മുറിയിൽ ഇരുത്തി സിനിമയുടെ കഥ പറഞ്ഞിട്ട് ഞങ്ങൾക്ക് ഒരു പാട്ട് വേണം എന്ന് പറഞ്ഞു. ഒരു അമ്മുമ്മയും കൊച്ചുമകളും തമ്മിലുള്ള സ്നേഹത്തെ കുറിച്ചാണ്.   അതേസമയം, സാധാരണക്കാർ കേൾക്കുമ്പോൾ അവരുടെ ജീവിതത്തിൽ എന്തെങ്കിലുമൊക്കെ ഓർമ്മ വരണം.  ഞാനും ബിച്ചുവും ഇരുന്ന് ആലോചിച്ചു.  ഫാസിൽ ഇതിനിടയിൽ ഒരു വാക്ക് ഉപയോഗിച്ചു ‘നൊസ്റ്റാൾജിയ’.  അങ്ങനെയിരിക്കുമ്പോൾ, മേശപ്പുറത്ത് ഒരു തടിയൻ പുസ്തകമുണ്ടായിരുന്നു.  ചങ്ങമ്പുഴയുടെ കൃതി. കള്ളിന്റെയും  സിഗരറ്റിന്റെയും മണം കൊണ്ട് നശിച്ചിരിക്കുന്ന ആ മുറിയിൽ അങ്ങനെ ഒരു ബുക്ക്  വരേണ്ട ഒരു കാര്യവുമില്ല.   അവിടെ ആരാണ് ചങ്ങമ്പുഴയുടെ പുസ്തകം വായിക്കാൻ.  എന്തായാലും, ബിച്ചു അത് തുറന്നു നോക്കി. അതിൽ കണ്ട പാട്ടിലെ വരി ബിച്ചു  മൂളി ‘ശ്യാമളേ…  ശ്യാമളേ…’

‘ ശ്യാമളേ ശ്യാമളേ  താനനാനെ ശ്യാമളേ…’

 ബിച്ചു പറഞ്ഞു നമുക്കു വേണ്ടത് ശ്യാമളയല്ല.  അമ്മുമ്മയും കൊച്ചുമകളുമാണ്.  അമ്മുമ്മ അവളെ കാത്തിരിക്കുകയാണ്.   അപ്പോഴേക്കും,ബിച്ചു  ശ്യാമളയ്ക്ക് പകരം ‘ആയിരം  കണ്ണുമായി കാത്തിരുന്നു നിന്നെ ഞാൻ…’ എന്നെഴുതി.

 ‘അത്തപ്പൂവും നുള്ളി തൃത്താപ്പൂവും  നുള്ളി’

അത്തപ്പൂവും നുള്ളി…ഞാൻ ഹിന്ദിയിൽ ഉണ്ടാക്കിയ ഒരു പാട്ടാണ്. അത് ഡയറക്ടർ പ്രിയദർശൻ  അതുപോലെ നമ്മുടെ സിനിമയിൽ ഉൾപ്പെടുത്താമെന്ന് പറഞ്ഞു.  അത് ഒ.എൻ വിയോട് പറയുകയും ചെയ്തു.

 ‘ദേവദുന്ദുഭി സാന്ദ്രലയം …’

 ഞാനീ ട്യൂൺ ഉണ്ടാക്കുമ്പോൾ , ഫാസിൽ എന്നോട് പറഞ്ഞു : നോക്കെത്താ ദൂരത്ത് കണ്ണും നട്ട് കംപ്ലീറ്റ് ക്രിസ്ത്യൻ പശ്ചാത്തലമാണ്.  _’എന്നെന്നും കണ്ണേട്ടന്റെ ‘ ‘കംപ്ലീറ്റ് നായന്മാരുടെ സബ്ജക്ടാണ്, സൂക്ഷിക്കണം എന്ന് . ഞാൻ പറഞ്ഞു സൂക്ഷിക്കാൻ ഒന്നുമില്ല. രാഗം എടുത്ത് ഉപയോഗിക്കാം.   നോർത്തിന്ത്യൻ ഹിന്ദുസ്ഥാനി വായ്പാട്ടേ ഞാൻ പഠിച്ചിട്ടുള്ളൂ. എനിക്ക് കര്‍ണാടിക്      അറിയില്ല.  അപ്പോൾ അതിൽ നിന്നും ഒരു രാഗം എടുത്തു   ‘ഭീംപാലസി’. അതിൽ  ഒരു ട്യൂൺ  ഉണ്ടാക്കി .

 കൈതപ്രം  ദാമോദരൻ നമ്പൂതിരി അവിടെയുണ്ടായിരുന്നു.   കൈതപ്രത്തെ പാടി കേൾപ്പിച്ചു.    അദ്ദേഹം എഴുതി . ‘ദേവദുന്ദുഭി  സാന്ദ്രലയം….’.

സംഗീതാസ്വാദനത്തില്‍ മാറ്റമുണ്ടായതായി തോന്നിയിട്ടുണ്ടോ ?

സംഗീതത്തിന്റെ ആസ്വാദന രീതിയിൽ മാറ്റം വന്നതായി എനിക്ക് അഭിപ്രായമില്ല. ഏതുകാലത്തും എല്ലാവർക്കും ഇഷ്ടപ്പെടുന്നതാണ് സംഗീതം.  നമ്മൾ നല്ലത് കൊടുത്താലും മോശമായത്‌ കൊടുത്താലും ജനം സ്വീകരിച്ചേക്കും . പക്ഷെ, നല്ലത് കൊടുക്കണം. നമ്മൾ പ്രത്യേകിച്ച് സ്വർഗ്ഗത്തിൽ നിന്നും പൊട്ടിവീണ ആളുകൾ ഒന്നുമല്ല. മനുഷ്യന്‍ എത്രയോ കൊല്ലം പഴയതാണ്, വൺ മില്യൺ ഇയേഴ്സ്. പെട്ടെന്നൊരു മാറ്റം സാധ്യമല്ല.

സംഗീതവഴികളെ കുറിച്ചുള്ള ഹ്രസ്വമായ വാക്കുകളില്‍ നിറയുന്നത് സംഗീതത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ നിത്യനൂതന സങ്കല്പങ്ങളാണ്. സംഗീതമാണ് തന്റെ ലോകം എന്ന പ്രഖ്യാപനവും.

Share post:

Popular

More like this
Related

പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച യുഎസ് പ്രസിഡൻ്റ്; ഭീകരതയ്‌ക്കെതിരെ അമേരിക്ക ഇന്ത്യയ്‌ക്കൊപ്പം, പിന്തുണയുമായി ട്രംപ്

വാഷിംഗ്ടൺ :പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. തീവ്രവാദത്തിനെതിരെ...

പഹൽഗാം ഭീകരാക്രമണം: ഔദ്യോഗിക കൂടിക്കാഴ്ചകൾ അവസാനിപ്പിച്ച് സൗദിയിൽ നിന്ന് ഇന്ന് പ്രധാനമന്ത്രി  തിരിച്ചെത്തും

ന്യൂഡൽഹി : ജമ്മു കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ, സൗദി അറേബ്യ ആതിഥേയത്വം...

കശ്മീർ പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ‌ മലയാളിയും

കൊച്ചി : ജമ്മു കശ്മീരിലെ പഹൽഗാമിൽ‌ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ മലയാളിയും....

ജമ്മു കാശ്മീരിലെ പഹല്‍ഗാമിൽ ഭീകരാക്രമണം; കൊല്ലപ്പെട്ടവരിലേറെയും വിനോദ സഞ്ചാരികൾ,രണ്ട് വിദേശികളും

ശ്രീനഗര്‍: ജമ്മു കശ്മീരിൽ വീണ്ടും  രാജ്യത്തെ നടുക്കിയ ഭീകരാക്രമണം. കാശ്മീരിലെ സൗന്ദര്യം...