ബെംഗളൂരു∙ ബെല്ലാരി സർക്കാർ ആശുപത്രി പ്രസവ വാർഡിലുണ്ടായ സ്ത്രീകളുടെ മരണത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് കർണ്ണാടക
സർക്കാർ. സംഭവത്തിൽ ബംഗാളിലെ പശ്ചിമബംഗാൾ ഫാർമസ്യൂട്ടിക്കൽസിനെതിരെ അന്വേഷണം നടക്കുന്നുണ്ട്. ഒപ്പം, കർണാടകയിലെ മരുന്ന് സംഭരണ ശാലകൾ കേന്ദ്രീകരിച്ചും അന്വേഷണം നടന്നുവരുന്നു.
ആശുപത്രിയിൽ മൂന്നു ദിവസത്തിനിടെ പ്രസവ ശസ്ത്രക്രിയ കഴിഞ്ഞ അഞ്ചു പേരാണ് മരിച്ചത്. ഏഴു പേർ ഗുരുതര ആരോഗ്യപ്രശ്നങ്ങളുമായി ചികിത്സയിലാണ്. ഇവരുടെ മരണകാരണം പ്രസവത്തോട് അനുബന്ധിച്ച് നൽകിയ മരുന്നാണെന്നാണ് നിഗമനം. ഡ്രഗ്സ് കൺട്രോൾ ഡിപാർട്മെന്റ് ഉദ്യോഗസ്ഥരുടെ യോഗം മുഖ്യമന്ത്രി വിളിച്ചിട്ടുണ്ട്.
സംഭവം വിവാദമായതോടെ രാജിസന്നദ്ധത അറിയിച്ച് കർണാടക ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടു രംഗത്തെത്തി. ഇത് അധികാരത്തിന്റെയോ അഭിമാനത്തിന്റെയോ കാര്യമല്ല. ആളുകളുടെ ജീവനുമായി ബന്ധപ്പെട്ട കാര്യമാണ്. ഇക്കാര്യത്തെ ഗൗരവത്തോടെ
കാണുന്നു. അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്ന് മന്ത്രി പറഞ്ഞു. പ്രസവത്തെ തുടർന്ന് മരിച്ച അമ്മമാരുടെ കുട്ടികൾ ആരോഗ്യത്തോടെ ഇരിക്കുന്നതായാണ് വിവരം.