അച്ചടക്ക ലംഘനത്തിന് ചാര്‍ജ് മെമ്മോ: ചീഫ് സെക്രട്ടറിയോട് 7 ചോദ്യങ്ങളുമായി വിശദീകരണം തേടി എൻ പ്രശാന്ത് 

Date:

തിരുവനന്തപുരം : അച്ചടക്ക ലംഘനത്തിന് ചാര്‍ജ് മെമ്മോ നല്‍കിയതിൽ ചീഫ് സെക്രട്ടറിയോട് തിരിച്ച് വിശദീകരണം ചോദിച്ച് സസ്പെനിലായ എൻ പ്രശാന്ത് ഐഎഎസ്. ഏഴ് കാര്യങ്ങള്‍ക്ക് ചീഫ് സെക്രട്ടറി വിശദീകരണം നൽകണമെന്നാവശ്യപ്പെട്ടാണ് പ്രശാന്തിൻ്റെ  കത്ത്. കത്തിന് മറുപടി തന്നാലേ ചാർജ് മെമ്മോക്ക് മറുപടി നല്‍കൂവെന്ന നിലപാടിലാണ് പ്രശാന്ത്.

ഉന്നത ഉദ്യോഗസ്ഥരായ അഡീഷണൽ ചീഫ് സെക്രട്ടറി ജയതിലകിനെയും വ്യവസായ വകുപ്പ് ഡയറക്ടറായിരുന്ന കെ ഗോപാലകൃഷ്ണനെയും ഫേസ് ബുക്കിലൂടെ അപകീർത്തിപ്പെടുത്തി എന്ന കാരണത്തിലാണ് എൻ പ്രശാന്തിനെ സസ്പെന്‍റ് ചെയ്തത്. തൊട്ടു പിന്നാലെ വകുപ്പ് തല അന്വേഷണത്തിന്‍റെ ഭാഗമായി ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ ചാർജ് മെമ്മോയും നൽകി. എന്നാൽ മെമ്മോക്ക് മറുപടി നല്‍കുന്നതിന് പകരം തിരിച്ച് ചീഫ് സെക്രട്ടറിയോട് വിശദീകരണം ചോദിച്ചിരിക്കുകയാണ് പ്രശാന്ത്. ഏഴ് കാര്യങ്ങള്‍ക്ക് മറുപടി നല്‍കിയാൽ ചാർജ് മെമ്മോക്ക് മറുപടി നൽകുമെന്നാണ് കത്തിൽ പറയുന്നത്. 

തന്‍റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ക്കെതിരെ ജയതിലകും ഗോപലകൃഷ്ണനും ആർക്കും പരാതി നല്‍കിയിട്ടില്ല. പിന്നെ സർക്കാർ സ്വന്തം നിലയിൽ മെമോ നൽകുന്നതിൽ എന്ത് യുക്തിയുണ്ടെന്ന് പ്രശാന്ത് ചോദിക്കുന്നു. സസ്പെന്‍റ് ചെയ്യുന്നതിന് മുമ്പോ ചാർജ് മെമ്മോ നല്‍കുന്നതിന് മുമ്പോ എന്ത് കൊണ്ട് തന്‍റെ ഭാഗം കേള്‍ക്കാൻ തയ്യാറായില്ല, ചാർജ് മെമ്മോക്കൊപ്പം വെച്ച തന്‍റെ ഫേസ് ബുക്ക് പോസ്റ്റുകളുടെ സ്ക്രീൻ ഷോട്ടുകൾ ആരാണ് ശേഖരിച്ചത്? ഏത് സർക്കാർ ഉദ്യോഗസ്ഥന്‍റെ അക്കൗണ്ടിൽ നിന്നാണിത് ശേഖരിച്ചത് ? ഏത് ഉദ്യോഗസ്ഥനെയാണ് ഇതിന് ചുമതലപ്പെടുത്തിയത്. തനിക്ക് കൈമാറിയ സ്ക്രീന് ഷോട്ടിൽ കാണുന്നത് ഒരു സ്വകാര്യവ്യക്തിയുടെ അക്കൗണ്ടാണ്. അങ്ങിനെയെങ്കിൽ ഒരു സ്വകാര്യവ്യക്തിയുടെ അക്കൗണ്ടിൽ നിന്നാണ് ചാർജ് മെമ്മോ തയ്യാറാക്കിയതെന്ന് വ്യക്തം.

ഇതിന് ചീഫ് സെക്രട്ടറി മറുപടി നല്‍കണമെന്നാണ് പ്രശാന്തിൻ്റെ ആവശ്യം.സ്വകാര്യ വ്യക്തി ശേഖരിച്ചതാണെങ്കിൽ ഇതെങ്ങനെ സര്‍ക്കാരിന്‍റെ ഫയലിൽ കടന്നു കൂടിയെന്നും പ്രശാന്ത് ഉന്നയിക്കുന്നു? ഐടി നിയമപ്രകാരം സർട്ടിഫൈ ചെയ്ത് കൃത്രിമം ഇല്ലെന്ന് ഉറപ്പ് വരുത്തിയിട്ടാണോ ഡിജിറ്റൽ സ്ക്രീൻ ഷോട്ടുകൾ ശേഖരിച്ചതെന്നും പ്രശാന്ത് ചോദിക്കുന്നു. കഴിഞ്ഞ 16നാണ് എന്‍ പ്രശാന്ത് ചീഫ് സെക്രട്ടറിയോട് വിശദീകരണം ആവശ്യപ്പെട്ടതെങ്കിലും  ഇത് വരെ മറുപടി നല്‍കിയിട്ടില്ല. ചാർജ്ജ് മെമ്മോക്ക് മറുപടിയായി ചീഫ് സെക്രട്ടറിയോട് തിരിച്ച് ഒരു ഉദ്യോഗസ്ഥൻ വിശദീകരണം തേടുന്നത് അസാധാരണ നടപടിയാണ്. ഇതിൽ കടുത്ത രോഷത്തിലാണ് സർക്കാർ. 

Share post:

Popular

More like this
Related

ക്വാഡ് മീറ്റിനായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ യുഎസിലേക്ക്

ന്യൂഡൽഹി : ക്വാഡ് ഗ്രൂപ്പിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കുന്നതിനായി വിദേശകാര്യ...

റവാഡ ചന്ദ്രശേഖര്‍ കേരള പോലീസ് മേധാവി; സംസ്ഥാനത്തിന്റെ 41-ാമത് ഡിജിപി

തിരുവനന്തപുരം: റവാഡ ചന്ദ്രശേഖര്‍ സംസ്ഥാനത്തിന്റെ പുതിയ പോലീസ് മേധാവി. സംസ്ഥാനത്തിന്റെ നാൽപ്പത്തിയൊന്നാമത്തെ...

ഡൽഹിയിൽ ഈ വാഹനങ്ങൾക്ക് ജൂലൈ 1 മുതൽ ഇന്ധനം ലഭിക്കില്ല

ന്യൂഡൽഹി : രാജ്യതലസ്ഥാനമായ ഡൽഹിയിൽ പഴയ വാഹനങ്ങൾ സ്വന്തമായുള്ളവർക്ക് ഇനി ഇന്ധനം...