തോറ്റു! പരമ്പര ഓസീസീന്, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനല്‍ പ്രതീക്ഷയും പൊലിഞ്ഞ് ഇന്ത്യ

Date:

സിഡ്നി: തോറ്റു എന്ന് പറഞ്ഞാൽ മതിയല്ലോ, അതിനപ്പുറം ഒരു ഡെക്കറേഷനൊന്നും ഇവിടെ ടീം ഇന്ത്യക്ക് ആവശ്യമില്ല. കഴിഞ്ഞ രണ്ട് തവണയും ഓസ്ട്രേലിയയില്‍ ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫി പരമ്പര നേടിയ ഇന്ത്യ ഇത്തവണ ഹാട്രിക്ക് നേട്ടം സ്വന്തമാക്കാനാവാതെ മടങ്ങുകയാണ്. 2014-15ലാണ് ഓസീസ് ഇന്ത്യക്കെതിരെ അവസാനം ടെസ്റ്റ് പരമ്പര നേടിയത്.

ക്യാപ്റ്റന്‍ ജസ്പ്രീത് ബുമ്രയുടെ അഭാവം ഇന്ത്യയുടെ വിജയപ്രതീക്ഷകള്‍ക്ക് തിരിച്ചടിയായെന്ന് പറയുമ്പോൾ ടീം ഇന്ത്യയെന്നാൽ ബുമ്രയാണെന്ന് വിളിച്ചു പറയുന്നതുപോലെയായി. പണ്ട് സച്ചിൻ തെണ്ടുൽക്കർ ഔട്ടായാൽ ഇന്ത്യ പരാജയപ്പെട്ടു എന്ന് പറഞ്ഞിരുന്നതുപോലൊരു കാലം!

സിഡ്നി ടെസ്റ്റില്‍ ആറ് വിക്കറ്റ് വിജയം നേടിയാണ് ഓസ്ട്രേലിയ അഞ്ച് മത്സര പരമ്പര 3-1ന് സ്വന്തമാക്കിയത്. മൂന്നാം ദിനം 162 റൺസ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസ്ട്രേലിയ 58-3 എന്ന സ്കോറില്‍ പതറിയെങ്കിലും ഉസ്മാന്‍ ഖവാജ (45 പന്തില്‍ 41) യുടെയും ട്രാവിസ് ഹെഡിന്‍റെയും (38 പന്തില്‍ 34) അരങ്ങേറ്റക്കാരന്‍
ബ്യൂ വെബ്സ്റ്ററുടെയും (34 പന്തില്‍ 39)      ബാറ്റിംഗ് മികവില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.  ട്രാവിസ് ഹെഡ് പുറത്താകാതെ നിന്നു. ബ്യൂ വെബ്സ്റ്ററായിരുന്നു വിജയത്തില്‍ ഹെഡിന് കൂട്ട്. ഇന്ത്യക്കായി പ്രസിദ്ധ് കൃഷ്ണ മൂന്നും മുഹമ്മദ് സിറാജ് ഒരു വിക്കറ്റുമെടുത്തു. 

സ്കോർ ഇന്ത്യ 185, 157 ; ഓസ്ട്രേലിയ 181,162

പെര്‍ത്തില്‍ നടന്ന ആദ്യ ടെസ്റ്റില്‍ നേടിയ വിജയം പിന്നീട് ഇന്ത്യക്ക് ആവർത്തിക്കാനായില്ല. ബ്രിസ്ബേനിൽ പൊരുതി സമനില നേടിയെങ്കിലും അഡ്‌ലെയ്ഡ് , മെല്‍ബൺ, സിഡ്നി മത്സരങ്ങൾ ഓസ്ട്രേലിയക്ക് അടിയറ വെച്ചു. അങ്ങനെ 3-1 ന് പരമ്പര ഓസ്ട്രേലിയ സ്വന്തമാക്കി. തോല്‍വിയോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ   പ്രതീക്ഷയും പൊലിഞ്ഞു.

അവസാന മത്സരത്തിൽ ക്യാപ്റ്റന്‍ ജസ്പ്രീത് ബുമ്രക്ക് പരിക്കേറ്റതാണ് ഇന്ത്യയുടെ വിജയ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായതെന്നാണ് പറയപ്പെടുന്നത്. പരിക്കുള്ള ബുമ്ര രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യക്കായി ബാറ്റിംഗിനിറങ്ങിയെങ്കിലും പന്തെറിയാനിറങ്ങിയില്ല. പരമ്പരയില്‍ 32 വിക്കറ്റുമായി ബുമ്രയാണ് വിക്കറ്റ് വേട്ടയില്‍ ഒന്നാമനെന്ന കാര്യം മറക്കാവതല്ല. രണ്ടാമതുള്ള ഓസീസ് നായകന്‍ പാറ്റ് കമിന്‍സിന് 25 വിക്കറ്റ് മാത്രമാണ് സ്വന്തമാക്കാനായത്. ബുമ്ര തന്നെ കേമനെന്ന് സമ്മതിക്കുമ്പോഴും ഒരേയൊരു ബൗളറെ ആശ്രയിച്ച് വിജയം നിശ്ചയിക്കേണ്ടത് ഗതികേട് തന്നെയല്ലേ എന്ന് ആലോചിച്ചു പോയാൽ കുറ്റം പറയാനാവില്ല.

162 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസിന് ബുമ്രയുടെ അഭാവം ശക്തി പകർന്നു എന്ന കാര്യത്തിൽ സംശയമില്ല  ജസ്പ്രീത് ബുമ്ര ഓസ്ട്രേലിയക്ക് മുമ്പിൽ ഇന്ത്യയുടെ കൈയിലെ വജ്രായുധം തന്നെയായിരുന്നു. 3 വിക്കറ്റ് നേടിയ പ്രസിദ്ധ് കൃഷ്ണക്ക് പിന്തുണ നൽകാൻ ടീമിൽ മറ്റാരുമുണ്ടായില്ല എന്ന കാര്യവും കൂട്ടത്തിൽ ഓർക്കുന്നത് നന്ന്.

Share post:

Popular

More like this
Related

മണിപ്പൂരിൽ സംഘർഷം അണയുന്നില്ല : സ്വയം തീകൊളുത്തുമെന്ന് പ്രതിഷേധക്കാരുടെ ഭീഷണി ; കർഫ്യൂ പ്രഖ്യാപിച്ചു

: ഇംഫാൽ : മണിപ്പൂരിൽ അക്രമങ്ങളും സംഘർഷങ്ങൾക്കും അയവില്ല.  തുടർന്ന് താഴ്വരയിലെ പ്രദേശങ്ങളിലും...

വഴിക്കടവിൽ പന്നിക്കെണിയിൽ നിന്നും ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവം; മുഖ്യപ്രതി അറസ്റ്റിൽ

മലപ്പുറം : നിലമ്പൂർ വഴിക്കടവിൽ പന്നിക്കെണിയില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് വിദ്യാര്‍ഥത്ഥി മരിച്ച...

സാങ്കേതിക തകരാർ ; നടുറോഡിൽ അടിയന്തിര ലാൻഡിംഗ് ചെയ്ത് ഹെലികോപ്റ്റർ ; വഴിമാറിയത് വലിയൊരു ദുരന്തം

ഗുപ്തകാശി : പറന്നുയർന്ന് അൽപസമയത്തിനുള്ളിൽ തന്നെ നടുറോഡിൽ അടിയന്തരമായി ലാൻഡിംഗ് ചെയ്ത്സ്വകാര്യ...