ന്യൂഡല്‍ഹി: ഫിഷറീസ് സര്‍വ്വകലാശാല (കുഫോസ്) വൈസ് ചാന്‍സലര്‍ കെ. റിജി ജോണിന്റെ നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് എതിരായ അപ്പീല്‍ അടിയന്തിരമായി കേള്‍ക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍. ഈ കേസിലെ വിധി മറ്റ് വൈസ് ചാന്‍സലര്‍ നിയമങ്ങളെയും ബാധിക്കുന്നതാണെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. തുടര്‍ന്ന് വൈകാതെ തന്നെ കേസില്‍ വിശദമായ വാദം കേള്‍ക്കാമെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, എന്‍.കെ സിങ്ങ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
ഹൈക്കോടതി വിധിക്കെതിരെ കെ. റിജി ജോണും സംസ്ഥാന സര്‍ക്കാരും നല്‍കിയിരുന്ന അപ്പീലുകള്‍ തിങ്കളാഴ്ച ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ ലിസ്റ്റ് ചെയ്തിരുന്നു. എന്നാല്‍, മറ്റ് ഹര്‍ജികളില്‍ വാദം കേള്‍ക്കല്‍ നീണ്ടുപോയതിനാല്‍ ഈ അപ്പീലുകൾ വാദംകേള്‍ക്കലിന് എടുത്തില്ല. ഇതേത്തുടര്‍ന്നാണ് ബെഞ്ച് ഉച്ചഭക്ഷണത്തിന് പിരിയുന്നതിന് മുമ്പ് അപ്പീലില്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടത്.
മുന്‍ അറ്റോര്‍ണി ജനറലും മുതിര്‍ന്ന അഭിഭാഷകനുമായ കെ.കെ വേണുഗോപാലാണ് കേരളത്തിനായി തിങ്കളാഴ്ച കോടതിയില്‍ ഹാജരായത്. കേസിന്റെ പ്രാധാന്യം തങ്ങള്‍ക്ക് അറിയാമെന്ന് ജസ്റ്റിസ് സൂര്യകാന്ത് അറിയിച്ചു. സംസ്ഥാന സര്‍ക്കാരിനുവേണ്ടി കെ.കെ വേണുഗോപാലിന് പുറമെ സ്റ്റാന്റിങ് കോണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കറും ഹാജരായി.