ടെക്സസ് : രേഖകളില്ലാത്ത കുടിയേറ്റക്കാർക്കെതിരെ നടപടികൾ തുടങ്ങി ഡൊണാൾഡ് ട്രംപ്. തുടക്കമെന്നോണം 205 അനധികൃത കുടിയേറ്റക്കാരായ ഇന്ത്യക്കാരെ നാടുകടത്തിയതായി റിപ്പോർട്ട് വന്നു. ഇന്ത്യൻ കുടിയേറ്റക്കാരെയും വഹിച്ചുകൊണ്ട് സി-17 എന്ന യുണൈറ്റഡ് സ്റ്റേറ്റ്സ് സൈനിക വിമാനം തിങ്കളാഴ്ച ടെക്സസിൽ ഇന്ത്യയിലേക്ക് പുറപ്പെട്ടതായി വാർത്താ ഏജൻസി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തൽ നടത്തുമെന്നാണ് ട്രംപ് പ്രതിജ്ഞയെടുത്തിരിക്കുന്നത്. നാടുകടത്തലിനായി അടയാളപ്പെടുത്തിയ 1.5 ദശലക്ഷം വ്യക്തികളിൽ ഏകദേശം 18,000 രേഖകളില്ലാത്ത ഇന്ത്യൻ പൗരന്മാരുടെ പ്രാരംഭ പട്ടിക യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ഐസിഇ) തയ്യാറാക്കിയിട്ടുണ്ട്. പുറപ്പെട്ട വിമാനത്തിൽ 205 – ഓളം പേർ ഉണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. പ്യൂ റിസർച്ച് സെന്ററിൽ നിന്നുള്ള ഡാറ്റ പ്രകാരം, ഇന്ത്യയിൽ നിന്നുള്ള ഏകദേശം 7,25,000 അനധികൃത കുടിയേറ്റക്കാർ യുഎസിൽ താമസിക്കുന്നു. ഇത് മെക്സിക്കോയ്ക്കും എൽ സാൽവഡോറിനും ശേഷമുള്ള അനധികൃത കുടിയേറ്റക്കാരുടെ മൂന്നാമത്തെ വലിയ ജനസംഖ്യയാണ്.
കഴിഞ്ഞ മാസം, യുഎസിൽ നിന്നുള്ള നാടുകടത്തൽ പദ്ധതികളെക്കുറിച്ച് ചോദിച്ചപ്പോൾ, രേഖകളില്ലാത്ത ഇന്ത്യക്കാരെ അവരുടെ രാജ്യത്തേക്ക് നിയമാനുസൃതമായി തിരികെ കൊണ്ടുവരാൻ ഇന്ത്യ എപ്പോഴും തുറന്നിട്ടിട്ടുണ്ടെന്ന് അറിയിച്ചിരുന്നു. യുഎസിൽ നിന്ന് ആരെയാണ് ഇന്ത്യയിലേക്ക് നാടുകടത്താൻ കഴിയുകയെന്ന് ഇന്ത്യ പരിശോധിച്ചുവരികയാണെന്നും അത്തരം വ്യക്തികളുടെ എണ്ണം ഇതുവരെ നിർണ്ണയിക്കാൻ കഴിയില്ലെന്നും വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ പറഞ്ഞിരുന്നു. ” യു എസ് ഒരു അപവാദമല്ല, നമ്മുടെ പൗരന്മാരിൽ ആരെങ്കിലും നിയമവിരുദ്ധമായി അവിടെ ഉണ്ടെങ്കിൽ, അവർ നമ്മുടെ പൗരന്മാരാണെന്ന് ഉറപ്പാക്കിയാൽ , ഇന്ത്യയിലേക്കുള്ള അവരുടെ നിയമാനുസൃതമായ തിരിച്ചുവരവിന് എപ്പോഴും വാതിൽ തുറന്നിട്ടിട്ടുണ്ട്” ജയ്ശങ്കർ പറഞ്ഞു. നിയമവിരുദ്ധമായി യുഎസിൽ എത്തിയ ഇന്ത്യൻ കുടിയേറ്റക്കാരെ തിരിച്ചെടുക്കുന്ന കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ശരിയായത് ചെയ്യും എന്ന് പ്രസിഡന്റ് ട്രംപ് ജനുവരിയിൽ പറഞ്ഞു. നിരവധി വിഷയങ്ങൾ ചർച്ച ചെയ്ത രണ്ട് നേതാക്കളും തമ്മിലുള്ള ഫോൺ കോളിന് ശേഷമാണ് ഈ പരാമർശങ്ങൾ ഉണ്ടായത്.
ടെക്സസിലെ എൽ പാസോയിലും കാലിഫോർണിയയിലെ സാൻ ഡീഗോയിലും യുഎസ് അധികാരികൾ തടവിലാക്കിയിരിക്കുന്ന 5,000-ത്തിലധികം കുടിയേറ്റക്കാരെ നാടുകടത്തുന്നതിനുള്ള വിമാന സർവീസുകളും പെന്റഗൺ ആരംഭിച്ചിട്ടുണ്ട്. ഇതുവരെ, ഗ്വാട്ടിമാല, പെറു, ഹോണ്ടുറാസ് എന്നിവിടങ്ങളിലേക്ക് സൈനിക വിമാനങ്ങൾ കുടിയേറ്റക്കാരെ എത്തിച്ചിട്ടുണ്ട്.