കട്ടക്ക് : ട്വന്റി20 പരമ്പരക്ക് പിന്നാലെ ഇംഗ്ലണ്ടിനെതിരെ ഏകദിന പരമ്പരയും സ്വന്തമാക്കി ടീം ഇന്ത്യ. കട്ടക്കില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ നാല് വിക്കറ്റിനാണ് ഇന്ത്യന്‍ വിജയം. രോഹിത്ത് ശര്‍മ്മയുടെ സെഞ്ചുറിയാണ് ഇന്ത്യൻ വിജയത്തിന് മാറ്റ് കൂട്ടിയത്. 90 പന്തില്‍ നിന്ന് 119 റണ്‍സ് നേടിയ രോഹിത്തിൻ്റെ പ്രകടനം വിമര്‍ശകരുടെ വായടപ്പിക്കുന്നതുകൂടിയായി. 32-ാം സെഞ്ചുറിയാണ് രോഹിത് തൻ്റെ പേരിൽ കുറിച്ചത്. പ്ലെയർ ഓഫ് ദി മാച്ചും രോഹിത് ശർമ്മ തന്നെ. 33 പന്തുകള്‍ ബാക്കിനില്‍ക്കെയാണ് ഇംഗ്ലണ്ട് മുന്നോട്ടുവെച്ച 305 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ മറികടന്നത്.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിന് ഓപ്പണര്‍മാരായ ഫില്‍ സാള്‍ട്ടും ബെന്‍ ഡക്കറ്റും മികച്ച തുടക്കമാണ് നല്‍കിയത്. 81 റണ്‍സുമായി മുന്നോട്ടു നീങ്ങിയ ആ കൂട്ടുകെട്ട് പൊളിച്ച് ഇംഗ്ലണ്ടിന് ആദ്യ പ്രഹരമേൽപ്പിച്ചത് വരുണ്‍ ചക്രവര്‍ത്തിയാണ്. 29 പന്തില്‍ 26 റണ്‍സെടുത്ത സാള്‍ട്ടിനെ പുറത്താക്കിയായിരുന്നു അത്. പിന്നീട് 56 പന്തില്‍ പത്ത് ബൗണ്ടറിയടക്കം 65 റണ്‍സ് അടിച്ചുകൂട്ടിയ ഡക്കറ്റിനെ രവീന്ദ്ര ജഡേജ പുറത്താക്കി. മൂന്നാം വിക്കറ്റിൽ ഹാരി ബ്രൂക്കിനെ കൂട്ടുപിടിച്ച് ജോ റൂട്ട് ഇന്നിങ്‌സ് പടുത്തുയർത്താൻ ശ്രമിച്ചെങ്കിലും ബ്രൂക്കിനെ (52 പന്തില്‍ 31 റൺസ്) പുറത്താക്കി ഹര്‍ഷിത് റാണ ആ അവസരം പൊളിച്ചു. 35 പന്തില്‍ 34 റണ്‍സെടുത്ത ബട്‌ലറെ പുറത്താക്കി ഹാര്‍ദിക് പാണ്ഡ്യയും 69 റണ്‍സ് നേടിയ റൂട്ടിനെ വിക്കറ്റെടുത്ത് രവീന്ദ്ര ജഡേജയും കളി ഇന്ത്യയുടെ വറുതിയിലാക്കി. പിന്നീട് ഇംഗ്ലണ്ട് സ്കോർ ബോർഡിലേക്ക് 56 റണ്‍സ് എഴുതിച്ചേർക്കുന്നതിനിടെ അവസാന ആറ് വിക്കറ്റുകളും ഇന്ത്യ പിഴുതെറിഞ്ഞു. 49.5 ഓവറിൽ 304 റൺസിൽ ഇംഗ്ലണ്ട് ഓൾ ഔട്ട്. ഇന്ത്യക്കായി രവീന്ദ്ര ജഡേജ പത്ത് ഓവറില്‍ 35 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഹര്‍ഷിത് റാണ, ഹാര്‍ദിക് പാണ്ഡ്യ, വരുണ്‍ ചക്രവര്‍ത്തി, മുഹമ്മദ് ഷമി എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.
രോഹിതിന് പുറമെ ഇന്ത്യൻ ബാറ്റിംഗ് നിരയിൽ ശുഭ്മാൻ ഗിൽ ( 52 പന്തിൽ 60), ശ്രേയസ് അയ്യർ ( 47 പന്തിൽ 44) , അക്സർ പട്ടേൽ ( 43 പന്തിൽ 41) എന്നിവരും തിളങ്ങി. മൂന്ന് മത്സര പരമ്പരയില്‍ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ചാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. മൂന്നാം മത്സരം ഫെബ്രുവരി 12 ന് അഹമ്മദാബാദിൽ നടക്കും.