അഹമ്മദാബാദ്: മൂന്ന് മത്സരങ്ങളും ജയിച്ച് ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര തൂത്തുവാരി ഇന്ത്യ. ബുധനാഴ്ച അഹമ്മദാബാദിൽ നടന്ന മൂന്നാം ഏകദിനത്തിൽ 142 റൺസിൻ്റെ വമ്പൻ വിജയമാണ് ഇന്ത്യ കരസ്ഥമാക്കിയത്. ഇന്ത്യ ഉയര്‍ത്തിയ 357 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ട് 214 ന് ഓൾഔട്ടായി.
വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ളണ്ടിനായി ഓപ്പണര്‍മാരായ ഫിലിപ് സാള്‍ട്ടും ബെന്‍ ഡക്കറ്റും നല്ല തുടക്കമാണ് നൽകിയത്. ആറോവറില്‍ 60-റണ്‍സ് എന്ന നിലയിൽ ബാറ്റിംഗ് പുരോഗമിക്കവെ ബെന്‍ ഡക്കറ്റ് പുറത്തായി. 22 പന്തില്‍ നിന്ന് 34 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. പിന്നാലെ തന്നെ ഫിലിപ് സാള്‍ട്ടിനെയും (23) പുറത്താക്കി അര്‍ഷ്ദീപ് സിങ് ഇരട്ട പ്രഹരമേൽപ്പിച്ചു. ടോം ബാന്റൺ(38), ജോ റൂട്ട് (24),ഹാരി ബ്രൂക്ക്(19), ഗസ് ആറ്റ്ക്കിൻസൺ(38) എന്നിവർ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. എന്നാൽ പിന്നീട് വന്നവർക്കാർക്കും ഇന്ത്യൻ ബൗളർമാർക്ക് മുന്നിൽ പിടിച്ചു നിൽക്കാനായില്ല. ഇന്ത്യക്കായി അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ, അക്ഷര്‍ പട്ടേല്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ രണ്ട് വീതം വിക്കറ്റെടുത്തു.
‘
നേരത്തേ ഇന്ത്യ നിശ്ചിത 50-ഓവറിൽ 356 റണ്‍സെടുത്ത് പുറത്തായി. ഗില്ലിന്റെ സെഞ്ചുറിയും കോലി, ശ്രേയസ് അയ്യര് എന്നിവരുടെ അർദ്ധസെഞ്ചുറികളുമാണ് ഇന്ത്യക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് നായകന്‍ രോഹിത് ശര്‍മയെ വേഗത്തില്‍ നഷ്ടമായി. കഴിഞ്ഞ മത്സരത്തില്‍ സെഞ്ചുറിയുമായി തിളങ്ങിയ രോഹിത്തിനിവിടെ തിളങ്ങാനായില്ല. എങ്കിലും ശുഭ്മാന്‍ ഗില്ലും വിരാട് കോലിയും രണ്ടാം വിക്കറ്റില്‍ മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ഇരുവരും അര്‍ദ്ധസെഞ്ചുറി നേടി കാണികളെ ഹരം കൊള്ളിച്ച് മുന്നേറുന്നതിനിടയിൽ കോലിയെ ആദില്‍ റാഷിദ് വീഴ്ത്തി. 55 പന്തില്‍ നിന്ന് ഏഴ് ഫോറും ഒരു സിക്‌സുമടക്കം 52 റണ്‍സാണ് കോലിയുടെ സമ്പാദ്യം. സെഞ്ചുറിയുമായി ഗില്ലും(112) അര്‍ദ്ധസെഞ്ചുറിയുമായി ശ്രേയസ് അയ്യരും(78) നിലയുറപ്പിച്ചതോടെ ഇംഗ്ലണ്ട് പ്രതിരോധത്തിലായി. ഇരുവരുടെയും വിക്കറ്റ് വീഴ്ത്തിയതും ആദില്‍ റാഷിദ് തന്നെ. പിന്നാലെയിറങ്ങിയ കെ.എല്‍ രാഹുലും (40) ഹാര്‍ദിക് പാണ്ഡ്യയും (17) അടിച്ചുകളിച്ചതോടെ ഇന്ത്യന്‍ സ്‌കോര്‍ മുന്നൂറിനടുത്തെത്തി. അക്ഷര്‍ പട്ടേല്‍ (13), വാഷിങ്ടണ്‍ സുന്ദര്‍ (14), ഹര്‍ഷിത് റാണ (13) അര്‍ഷ്ദീപ് സിങ് (2) എന്നിവര്‍ക്ക് കാര്യമായ സംഭാവന നല്‍കാനായില്ല. . ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യ നേരത്തേ പരമ്പര സ്വന്തമാക്കിയിരുന്നു. . . ഫെബ്രുവരി 19-ന് നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിക്കായുള്ള ഒരുക്കത്തിലേക്ക് ടീം ഇന്ത്യക്ക് ഇനി ആത്മവിശ്വാസത്തോടെ നീങ്ങാം.