തൃശൂർ : ചാലക്കുടി പോട്ടയിലെ ഫെഡറൽ ബാങ്ക് കവർച്ച കേസിൽ പ്രതി പോലീസ് പിടിയിൽ. ചാലക്കുടി സ്വദേശിയായ റിജോ ആൻ്റണിയാണ് പോലീസിൻ്റെ പിടിയിലായത്. ഇയാളിൽ നിന്ന് പത്തു ലക്ഷം രൂപ കണ്ടെടുത്തു. ബാങ്ക് ബാദ്ധ്യതയുള്ള കടം വീട്ടാനാണ് മോഷണം നടത്തിയതെന്നാണ് പ്രതിയുടെ ആദ്യമൊഴി. കവർച്ച നടന്ന് മൂന്നാം ദിവസമാണ് പ്രതിയെ പോലീസ് പിടികൂടുന്നത്.
ചാലക്കുടി പോട്ടയിലെ ഫെഡറൽ ബാങ്ക് കൊള്ളയടിച്ച് 15 ലക്ഷം രൂപയാണ് പ്രതി കവർന്നത്. പ്രതിക്കായുള്ള അന്വേഷണം നടത്തിവരുന്നതിനിടെയാണ് മോഷ്ടാവ് പിടിയിലാകുന്നത്. മൂന്നു ദിവസം മുമ്പ് ഉച്ചതിരിഞ്ഞ് രണ്ടേകാലോടെ കവർച്ചയ്ക്ക് ശേഷം അങ്കമാലി വരെ മോഷ്ടാവ് എത്തിയതായി പോലീസിന് സിസിടിവിയിൽ നിന്ന് വിവരം ലഭിച്ചിരുന്നു. അങ്കമാലി, ആലുവ, പെരുമ്പാവൂർ ഉൾപ്പെടെയുള്ള മേഖലകളിലാണ് പോലീസ് പരിശോധന നടത്തിയത്.
ഹെൽമെറ്റും ജാക്കറ്റ് ധരിച്ചാണ് മോഷ്ടാവ് ബാങ്കിൽ എത്തിയത്. ബാങ്കിൽ ഉണ്ടായിരുന്ന ജീവനക്കാരനെ ഭീഷണിപ്പെടുത്തി ബാത്ത്റൂമിൽ പൂട്ടിയിട്ട ശേഷം ക്യാഷ് കൗണ്ടർ അടിച്ചു തകർത്താണ് പ്രതി പണം കവർന്നത്. 45 ലക്ഷം രൂപയുടെ നോട്ടുകെട്ടുകൾ കൗണ്ടറിൽ ഉണ്ടായിരുന്നെങ്കിലും 15 ലക്ഷം രൂപ മാത്രമാണ് മോഷ്ടാവ് കൊണ്ടുപോയത്. ബാങ്കിനെ കുറിച്ച് കൃത്യമായി അറിയാവുന്ന ആൾ തന്നെയാണ് മോഷണത്തിന് പിന്നിലെന്ന സൂചന അന്നേ പോലീസ് പങ്കുവെച്ചിരുന്നു.