ന്യൂഡല്‍ഹി ∙ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറെ തീരുമാനിക്കാനുള്ള യോഗത്തില്‍ വിയോജനക്കുറിപ്പുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. സുപ്രീം കോടതി നിലപാട് വ്യക്തമായ ശേഷമെ പുതിയ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ കാര്യത്തില്‍ തീരുമാനമെടുക്കാവൂ എന്ന് രാഹുല്‍ ഗാന്ധി. ചൊവ്വാഴ്ച വിരമിക്കാനിരിക്കുന്ന രാജീവ് കുമാറിന്റെ പിന്‍ഗാമിയെ കണ്ടെത്തുന്നതിനായി പ്രധാനമന്ത്രിയും കേന്ദ്ര നിയമമന്ത്രിയും വിളിച്ചുചേര്‍ത്ത യോഗത്തിലാണ് രാഹുല്‍ ഗാന്ധി വിയോജിപ്പ് രേഖപ്പെടുത്തിയത്.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറെ തിരഞ്ഞെടുക്കുന്നതില്‍ നിന്നു സുപ്രീം കോടതി ചീഫ് ജസ്റ്റിനെ ഒഴിവാക്കിയതിനെതിരെയുള്ള പൊതുതാൽപര്യ ഹര്‍ജി മറ്റന്നാളാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. രാജീവ് കുമാറിനു ശേഷം ഏറ്റവും മുതിര്‍ന്ന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ ആണ്. അദ്ദേഹത്തിന്റെ പേരിനാണ് കേന്ദ്ര സര്‍ക്കാർ മുന്‍ഗണന നല്‍കുന്നത്.
രാജീവ് കുമാറിന്റെ വിരമിക്കല്‍ മൂലമുണ്ടാകുന്ന ഒഴിവിലേക്കു നിയമനം നടത്തുന്നത് കൂടാതെ പുതിയ ഒരു തിരഞ്ഞെടുപ്പ് കമ്മീഷണറെ കൂടി നിയമിക്കേണ്ടതുണ്ട്. ഈ വര്‍ഷം അവസാനം നടക്കാന്‍ പോകുന്ന ബിഹാര്‍ തിരഞ്ഞെടുപ്പിനും അടുത്ത വര്‍ഷം നടക്കാന്‍ പോകുന്ന ബംഗാള്‍, തമിഴ്‌നാട്, കേരളം, അസം എന്നീ സംസ്ഥാനങ്ങളുടെ തിരഞ്ഞെടുപ്പിനും നേതൃത്വം നല്‍കേണ്ടത് പുതുതായി ചുമതലയേൽക്കുന്ന മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറാണ്.