തിരുവനന്തപുരം: ക്ഷേത്രപ്രവേശന വിളംബരംപോലെ ക്ഷേത്രത്തിൽ ഉടുപ്പിട്ടു കയറാനുള്ള അനുവാദവും സർക്കാർ നൽകണമെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ. അരുവിപ്പുറം ക്ഷേത്രത്തിലെ 137-ാമത് പ്രതിഷ്ഠാവാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
”ഉടുപ്പിട്ട് ക്ഷേത്രത്തിൽ കയറാമെന്ന തീരുമാനം സർക്കാർ ധൈര്യപൂർവ്വം നടപ്പാക്കണം. അത് ഏതെങ്കിലും തന്ത്രിമാരുടെ അവകാശമാണെന്നു കരുതി വിട്ടുകൊടുക്കരുത്. ഗുരുദേവൻ എങ്ങനെയാണോ മാമൂലുകളെ തകർത്തത് ആ ധീരമായപാത സർക്കാരും പിന്തുടരണം. ശാസ്ത്രം വികസിച്ച ഈ കാലത്ത് അപരിഷ്കൃതമായ ദുരാചാരങ്ങളെ നീക്കാൻ സുധീരമായ തീരുമാനം എടുക്കണം. ഷർട്ട് ഇടണമെന്ന് നിർബന്ധിക്കുന്ന ക്ഷേത്രങ്ങളിൽ പോകേണ്ടതില്ല.
ഉടുപ്പു ധരിക്കണമെന്ന തീരുമാനം മാറ്റാൻ തന്ത്രിയുടെ അനുമതി ഇല്ലെന്നു പറയുന്നവർ ക്ഷേത്രപ്രവേശന വിളംബരം നടപ്പാക്കിയത് തന്ത്രിമാരുടെ അനുവാദം ചോദിച്ചിട്ടല്ലെന്ന കാര്യം ഓർക്കണം. ഷർട്ട് ധരിച്ച് ക്ഷേത്രത്തിൽ കയറാം എന്ന് പറഞ്ഞതിനെ രുചിക്കാത്തവരുമുണ്ട്. സ്വാമിക്ക് എന്ത് അധികാരം എന്ന് ചോദിച്ച നേതാക്കളുമുണ്ട്. അത് അവരുടെ സംസ്കാരം എന്നേ പറയാനുള്ളൂ. കരിയും കരിമരുന്നും വേണ്ടെന്ന് ഗുരുദേവൻ പണ്ട് പറഞ്ഞത് ഇന്ന് കോടതികൾ പറയുന്നു. – സ്വാമി സച്ചിദാനന്ദ പറഞ്ഞു.