ന്യൂഡൽഹി : അഹമ്മദാബാദില്‍ തകർന്നുവീണ് തീപ്പിടിച്ച എയര്‍ ഇന്ത്യ വിമാനത്തിന്‍റെ ബ്ലാക് ബോക്സിലെ വിവരങ്ങള്‍ മുഴുവനായും ഡൗണ്‍ലോഡ് ചെയ്തെടുത്തതായി റിപ്പോര്‍ട്ട്. മേയ് ഡേ സന്ദേശത്തിനൊപ്പം പൈലറ്റ് അവസാനമായി പറഞ്ഞ കാരണമടക്കം വിശകലനം ചെയ്യുകയാണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ഫ്ലൈറ്റ് ഡാറ്റ റെക്കോര്‍ഡര്‍, കോക്പിറ്റ് വോയിസ് റെക്കോര്‍ഡര്‍ എന്നിവ ഉള്‍പ്പെട്ട ബ്ലാക് ബോക്സിന് ദുരന്തത്തില്‍ സാരമായ കേടുപാടുകള്‍ സംഭവിച്ചിരുന്നു ഇതോടെയാണ് ഫൊറന്‍സിക് പരിശോധനയ്ക്കായി ബ്ലാക് ബോക്സ് യുഎസിലേക്ക് അയയ്ക്കാന്‍ മന്ത്രാലയം തീരുമാനിച്ചത്. മെമ്മറി മൊഡ്യൂള്‍, ക്രാഷ് പ്രൊട്ടക്ഷന്‍ മൊഡ്യൂള്‍ എന്നിവ വിജയകരമായി എയര്‍ക്രാഫ്റ്റ് ആക്സിഡന്‍റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ വീണ്ടെടുത്തുവെന്നും വിവരങ്ങള്‍ ഡൗണ്‍ലോഡ് ചെയ്തുവെന്നും വൃത്തങ്ങള്‍ വിശദീകരിച്ചു. വിമാനത്തിൻ്റെ രണ്ട് ബ്ലാക്ക് ബോക്സുകളിൽ ഒന്ന് ഹോസ്റ്റലിന്‍റെ റൂഫ് ടോപില്‍ പതിച്ച ഭാഗത്ത് നിന്നും മറ്റൊന്ന് വിമാനത്തിന്‍റെ തകര്‍ന്ന മറ്റു ഭാഗങ്ങള്‍ക്കിടയില്‍ നിന്നുമാണ് ലഭിച്ചത്.
കോക്പിറ്റിനുള്ളിലെ സംസാരങ്ങള്‍, വിമാന ജീവനക്കാരുടെ പ്രതികരണങ്ങള്‍, പശ്ചാത്തലത്തിലെ ശബ്ദങ്ങള്‍ എന്നിവയാണ് സിവിആറില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍. എഫ്ഡിആറില്‍ നിന്നാവട്ടെ വിമാനം അപകടത്തില്‍പ്പെടുന്ന സമയത്തെ മര്‍ദ്ദം, എയര്‍ സ്പീഡ്, ഫ്ലൈറ്റ് കണ്‍ട്രോള്‍ ഇന്‍പുട്സ്,എന്‍ജിന്‍ പെര്‍ഫോമന്‍സ് എന്നിവ സംബന്ധിച്ച കൃത്യമായ വിവരങ്ങളും ലഭിക്കും.
അടിയന്തര സന്ദേശത്തില്‍ ക്യാപ്റ്റന്‍ സബര്‍വാള്‍ പറഞ്ഞതെന്താണെന്നാണ് ഏറ്റവും നിര്‍ണ്ണായകമായ വിവരം. ‘മേയ് ഡേ’ എന്ന വാക്കുകള്‍ക്ക് ശേഷം പവര്‍ നഷ്ടമായെന്നോ, ത്രസ്റ്റ് ഇല്ലെന്നോ ആണോ പൈലറ്റ് വ്യക്തമാക്കിയതെന്ന് കൃത്യമായി അറിയാന്‍ കഴിയും. ഇതോടെ എന്‍ജിന്‍ പിഴവാണോ അപകടമുണ്ടാക്കിയതെന്നും അല്ലെങ്കില്‍ മറ്റെന്താണ് കാരണമെന്നും തെളിയും. ഉച്ചയ്ക്ക് 1.39നാണ് വിമാനം ടേക്ക് ഓഫ് ചെയ്തതെന്ന് വ്യോമയാന മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിക്കുന്നു. 36 സെക്കന്‍റ് കഴിഞ്ഞതോടെ വിമാനം തീ പിടിച്ച് കത്തിയമരുകയും ചെയ്തു. ഈ സമയത്തിനുള്ളില്‍ വിമാനാപകടം ഒഴിവാക്കാന്‍ സഹപൈലറ്റായിരുന്ന ക്ലൈവ് എന്ത് ചെയ്തുവെന്നും അറിയാം. വിമാനത്തിലുണ്ടായിരുന്നവരില്‍ 11 A സീറ്റിലുണ്ടായിരുന്ന ബ്രിട്ടിഷ് പൗരനായ വിശ്വാസ് കുമാര്‍ മാത്രമാണ് ജീവനോടെ രക്ഷപെട്ടത്.
എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയ്ക്കാണ് അന്വേഷണ ചുമതല. ക്യാപ്റ്റൻ സുമീത് സബർവാൾ ആയിരുന്നു പൈലറ്റെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഏവിയേഷൻ പറയുന്നു. 8200 മണിക്കൂർ പരിചയമുള്ള ലൈൻ ട്രെയിനിംഗ് ക്യാപ്റ്റനാണ് ക്യാപ്റ്റൻ സുമീത് സബർവാൾ. ഫസ്റ്റ് ഓഫീസറായി കൂടെയുണ്ടായിരുന്നത് ക്ലൈവ് കുന്ദർ ആണ്. ഇദ്ദേഹത്തിന് 1100 മണിക്കൂർ പറക്കൽ പരിചയമുണ്ട്
വിമാനം 200 – 650 അടിക്ക് മുകളിൽ കയറിയിട്ടില്ലെന്നാണ് നിലവിലെ അനുമാനം. നിയന്ത്രിക്കാൻ കഴിയാത്തത്ര ഗുരുതരമായിരുന്നിരിക്കണം വിമാനം തകരാനിടയാക്കിയ പ്രശ്നമെന്നാണ് വിദഗ്ധർ കരുതുന്നത്. ഒരു എഞ്ചിൻ മാത്രം ഉപയോഗിച്ച് ടേക്കോഫ് ചെയ്യാനുള്ള ശേഷി ജെറ്റുകൾക്കുണ്ടെന്നതിനാൽ തന്നെ അപകടം വളരെ അസാധാരണമെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്.
ചില വ്യോമയാന വിദഗ്ധർ പറയുന്നത് പൈലറ്റിന് പിഴവ് സംഭവിച്ചിരിക്കാം എന്നാണ്. വിമാനത്തിന്റെ അണ്ടർകാര്യേജ് പുറത്തേക്ക് തള്ളി നിൽക്കുകയായിരുന്നു. 650 അടി ഉയരത്തിലേക്ക് വിമാനം പോയിട്ടുണ്ടെങ്കിൽ ആ സമയത്തിനകം വിമാനത്തിന്റെ ടയറുകൾ അകത്തേക്ക് വലിയേണ്ടതാണ്. കാരണം ലാൻഡിങ് ഗിയറിൽ നിന്ന് ആ സമയത്തിനകം പിൻവാങ്ങിയിരിക്കണം. എന്നാൽ ലഭ്യമായ ഫൂട്ടേജുകൾ കാണിക്കുന്നത് വിമാനം ലാൻഡിങ് ഗിയറിൽ തന്നെയായിരുന്നു എന്നാണെന്നാണ് വ്യോമയാന വിദഗ്ധനായ ജിയോഫറി തോമസ് ബിബിസിയോട് വ്യക്തമാക്കിയിരുന്നത്.