അഹമ്മദാബാദ് : രാജ്യത്തെ നടുങ്ങിയ അഹമ്മദാബാദ് വിമാന അപകടത്തില്‍ 230 യാത്രക്കാരും 12 ക്രൂ അംഗങ്ങളുമടക്കം മുഴുവൻ പേരും മരണത്തിന് കീഴടങ്ങിയതായാണ് വാര്‍ത്താ ഏജന്‍സിയായ അസ്സോസിയേറ്റ് പ്രസ് (എപി) റിപ്പോര്‍ട്ട് ചെയ്തത്. മരിച്ചവരില്‍ ഗുജറാത്ത് മുൻമുഖ്യമന്ത്രി വിജയ് രൂപാണിയും ഉൾപ്പെടുന്നു. പത്തനംതിട്ട സ്വദേശിയും ലണ്ടനിൽ നഴ്സുമായ രജ്ജിത ജി. നായരും അപകടത്തിൽ മരണപ്പെട്ടു. ലീവിന് നാട്ടിൽ വന്ന് തിരികെ ലണ്ടനിലേക്കുള്ള മടക്കയാത്രയിലായിരുന്നു രജ്ജിത.

യാത്രക്കാരിൽ 169 ഇന്ത്യൻ പൗരന്മാരും 53 ബ്രിട്ടീഷ് പൗരന്മാരും ഒരു കനേഡിയൻ പൗരനും ഏഴ് പോർച്ചുഗീസ് പൗരന്മാരും ഉൾപ്പെടുന്നതായി അധികൃതർ വ്യക്തമാക്കി.
മരിച്ചവരെ തിരിച്ചറിയാനായി ഡിഎൻഎ പരിശോധനക്കുള്ള സൗകര്യങ്ങൾ ഒരുക്കുന്നുണ്ട്.
അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് വ്യാഴാഴ്ച ഉച്ചയ്ക്ക് 1.38 ന് ലണ്ടനിലേക്ക് പോകുകയായിരുന്ന എയർ ഇന്ത്യ എഐ171, ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനമാണ് അപകടത്തിൽ പെട്ടത്. പറന്നുയർന്നതിന് തൊട്ടുപിന്നാലെ വിമാനം എയർപോർട്ടിന് പുറത്ത് ജനസാന്ദ്രതയുള്ള മേഘാനിനഗറിന് സമീപം തകർന്നുവീഴുകയായിരുന്നു. പറന്നുയർന്ന് വെറും അഞ്ച് മിനിറ്റിനുള്ളിൽ അപകടം സംഭവിച്ചതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അറിയിച്ചു.
വീഴ്ചയുടെ ആഘാതത്തിൽ വിമാനം തീഗോളമായി മാറി. സ്ഥലത്ത് നിന്ന് കറുത്ത പുക ഉയർന്നുപൊങ്ങി. തീ നിയന്ത്രണ വിധേയമാക്കാൻ ഏഴ് ഫയർ എഞ്ചിനുകൾ സ്ഥലത്ത് വിന്യസിച്ചു. ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്) സംഘങ്ങളും രക്ഷാപ്രവർത്തനത്തിന് രംഗത്തെത്തി.
അപകടവുമായി ബന്ധപ്പെട്ട അപ്‌ഡേറ്റുകൾക്കും സഹായത്തിനുമായി എയർ ഇന്ത്യ 1800 5691 444 എന്ന ഒരു പ്രത്യേക ഹോട്ട്‌ലൈൻ നമ്പറും പുറത്തിറക്കിയിട്ടുണ്ട്.
അപകടത്തിന് കാരണം വിമാനത്തിന്റെ രണ്ട് എന്‍ജിനുകളിലും പക്ഷി ഇടിച്ചതാകാമെന്ന് സംശയിക്കുന്നതായി ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍( ഡിജിസിഎ) വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ബോയിങ്ങിന്റെ ഡ്രീം ലൈനര്‍ 787- 8 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. സര്‍വ്വീസ് നടത്തുന്നവയില്‍ ഏറ്റവും അത്യാധുനിക യാത്രാവിമാനമെന്നാണ് ബോയിങ് 787- 8 നെ വിശേഷിപ്പിക്കുന്നത്.