ഒട്ടാവ : കനേഡിയൻ പ്രധാനമന്ത്രി എന്ന നിലയിൽ വിളിച്ചു ചേർത്ത തന്റെ അവസാനത്തെ പത്രസമ്മേളനത്തിൽ മാധ്യമങ്ങൾക്ക് മുന്നിൽ വികാരഭരിതനായി പൊട്ടിക്കരഞ്ഞ് ജസ്റ്റിൻ ട്രൂഡോ. ഒമ്പത് വർഷക്കാലമുള്ള തൻ്റെ ഭരണകാലത്തെ കുഴപ്പങ്ങൾ നിറഞ്ഞ നിമിഷങ്ങളെയും ഡൊണാൾഡ് ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ വ്യാപകമായ തീരുവകളെയും കുറിച്ച് സംസാരിക്കുന്നതിനിടെയായിരുന്നു ട്രൂഡോയുടെ വികാരപ്രകടനം. ജനപ്രീതി കുറഞ്ഞുവരുന്നതിനിടെ ജനുവരിയിൽ രാജി പ്രഖ്യാപിച്ച ട്രൂഡോ, കനേഡിയൻ ജനതയെ ഒന്നാമതെത്തിക്കുന്നതിനുള്ള തന്റെ പ്രതിബദ്ധത അടിവരയിട്ടു.

“ഈ ഓഫീസിലെ ഓരോ ദിവസവും ഞാൻ കാനഡക്കാർക്ക് മുൻഗണന നൽകി, എനിക്ക് ജനങ്ങളുടെ പിന്തുണയുണ്ട്, അതുകൊണ്ടാണ് നിങ്ങളെ ഞങ്ങൾക്ക് ലഭിച്ചതെന്ന് നിങ്ങളോട് പറയാൻ ഞാൻ ഇവിടെയുള്ളത്. ഈ സർക്കാരിന്റെ അവസാന നാളുകളിൽ പോലും ഞങ്ങൾ കാനഡക്കാരെ നിരാശരാക്കിയിട്ടില്ല.” ട്രൂഡോ പറഞ്ഞു.
ഈ ഞായറാഴ്ച ഭരണകക്ഷിയായ ലിബറൽ പാർട്ടി പുതിയ നേതാവിനെ തിരഞ്ഞെടുത്താൽ ട്രൂഡോ പ്രധാനമന്ത്രി സ്ഥാനം ഒഴിയും.
ആവേശകരമായ ഒരു പ്രസംഗത്തിൽ, കാനഡക്കാർക്കിടയിൽ ഐക്യം ഊട്ടിയുറപ്പിക്കേണ്ടതിൻ്റെ ആവശ്യകത ട്രൂഡോ എടുത്തു പറഞ്ഞു. അതേസമയം ട്രംപിന്റെ തീരുവ ഭീഷണികളും പിടിച്ചെടുക്കൽ വാചാടോപവും നേരിടേണ്ടിവരുമ്പോൾ വരാനിരിക്കുന്ന ദുഷ്‌കരമായ സമയങ്ങളെക്കുറിച്ച് മുന്നറിയിപ്പും നൽകുന്നു ട്രൂഡോ.
ലോകവുമായുള്ള യുഎസ് ബന്ധം പുനർനിർമ്മിക്കുന്നതിനിടയിൽ ട്രംപ് മുന്നോട്ടു വെയ്ക്കുന്ന തെറ്റായ സമീപനത്തിനെതിരെയും അദ്ദേഹം വിമർശനമുന്നയിച്ചു. വ്യാഴാഴ്ച യുഎസ് കനേഡിയൻ കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് 25% വരെയുള്ള കടുത്ത തീരുവ ചുമത്തിയ ട്രംപ് വിപണികളെ പ്രതിസന്ധിയിലാക്കിയതിനെ തുടർന്ന് ഒരു മാസത്തേക്ക് അത് താൽക്കാലികമായി നിർത്തിവെച്ചു. കാനഡയെ യുഎസിന്റെ 51-ാമത്തെ സംസ്ഥാനമാക്കുക എന്ന ആശയവും അദ്ദേഹം ആവർത്തിച്ച് ഉന്നയിക്കുകയും ട്രൂഡോയെ “ഗവർണർ” എന്ന് വിളിക്കുകയും ചെയ്തു.
തന്റെ ഭരണകാലത്തെ വെല്ലുവിളികളെയും ഉയർച്ച താഴ്ചകളെയും കുറിച്ച് സംസാരിക്കുന്നതിനിടെ പല തവണ കനേഡിയൻ പ്രധാനമന്ത്രിയുടെ ശബ്ദമിടറി.
“ഡൊണാൾഡ് ട്രംപിന്റെ 10 വർഷങ്ങൾ, നൂറ്റാണ്ടിലൊരിക്കൽ മാത്രം സംഭവിക്കുന്ന ചരിത്രപ്രസിദ്ധമായ ഒരു മഹാമാരി, പണപ്പെരുപ്പ പ്രതിസന്ധികൾ, ഉക്രെയ്നിലെ യുദ്ധം, മിഡിൽ ഈസ്റ്റിലെ അസാധാരണമാംവിധം ദുഷ്‌കരമായ സാഹചര്യം. ഇതെല്ലാം സങ്കീർണ്ണമായ സമയങ്ങളായിരുന്നു. ഞാൻ ഇതിനായി എൻ്റെ ജീവിതം തന്നെ സംഭാവന ചെയ്തു. അവസാന നിമിഷം വരെ ഞാനത് തുടരും,” ട്രൂഡോ പറഞ്ഞു.