ചെന്നൈ : വിദ്യാർത്ഥികളെക്കൊണ്ട് ജയ് ശ്രീറാം വിളിക്കാൻ ആവശ്യപ്പെട്ട തമിഴ്‌നാട് ഗവർണർ ആർ.എൻ. രവിയുടെ നടപടി വിവാദത്തിൽ. മധുരയിലെ സ്വകാര്യ എഞ്ചിനിയറിങ് കോളജിൽ ശനിയാഴ്ച നടന്ന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കവെയായിരുന്നു ഗവർണർ വിദ്യാർത്ഥികളോട് ജയ് ശ്രീറാം വിളിക്കാൻ ആവശ്യപ്പെട്ടത്.
ഗവർണറുടെ നടപടിക്കെതിരെ വിവിധ രാഷ്ട്രീയ സാമൂഹിക സംഘടനകൾ രൂക്ഷവിമർശനവുമായി രംഗത്ത് വന്നിട്ടുണ്ട് . സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഗവർണർ ജയ് ശ്രീറാം വിളിക്കാൻ ആവശ്യപ്പെടുമ്പോൾ ചില വിദ്യാർത്ഥികൾ അത് ഏറ്റ് വിളിക്കുന്നത് ദൃശ്യങ്ങളിൽ കാണാവുന്നതാണ്. പ്രസംഗത്തിൽ ഗവർണർ ഡിഎംകെയേയും സംസ്ഥാന സർക്കാരിനേയും രൂക്ഷമായി വിമർശിച്ചു.
ഗവർണറുടെ പ്രവൃത്തി രാജ്യത്തെ മതേതര മൂല്യങ്ങൾക്കെതിരാണെന്നും ഭരണഘടനയെ ലംഘിക്കാനാണ് ഗവർണറുടെ ശ്രമമെന്നും ചൂണ്ടിക്കാട്ടി ഡിഎംകെ വക്താവ് ധരണീധരൻ രംഗത്തെത്തി. ഗവർണർ ഒരു ആർഎസ്എസ് വക്താവാണെന്നും എന്തുകൊണ്ടാണ് അദ്ദേഹം ഇതുവരെ രാജിവെക്കാത്തതെന്നും അദ്ദേഹം ചോദിച്ചു.
ആർഎസ്എസിൻ്റെയും ബിജെപിയുടെയും ഭാഷയിൽ സംസാരിച്ച ഗവർണറുടെ പരാമർശം അപലപനീയമാണെന്ന് കോൺഗ്രസ് എംഎൽഎ ജെഎംഎച്ച് ഹസൻ മൗലാന പറഞ്ഞു. അദ്ദേഹം വഹിക്കുന്ന സ്ഥാനം ഒരു ഭരണഘടനാ പദവിയാണ്. അതിനാൽ അദ്ദേഹം നിഷ്പക്ഷത പാലിക്കാൻ തയ്യാറാകണമെന്നും ഹസൻ മൗലാന ആവശ്യപ്പെട്ടു.