ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്‌സിഒ) പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാൻ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ചൈനയിലേക്ക്. ഈ വർഷം ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നത് ചൈനയാണ്. ഇതിനായി സിംഗിനെ ക്ഷണിച്ചിട്ടുണ്ട്. 2020 ലെ ഗാൽവാൻ ഏറ്റുമുട്ടലിനുശേഷം രാജ്‌നാഥ് സിംഗ് നടത്തുന്ന ആദ്യ ചൈന സന്ദർശനമാണിത്. കിഴക്കൻ ലഡാക്കിലെ യഥാർത്ഥ നിയന്ത്രണ രേഖയിൽ (എൽഎസി) പട്രോളിംഗ് പുനരാരംഭിക്കാനും സൈന്യത്തെ പിൻവലിക്കാനും 2024 ഒക്ടോബറിൽ ഇരു രാജ്യങ്ങളും ധാരണയിലെത്തിയതിനുശേഷം ചൈനയിലെ ആദ്യത്തെ ഇന്ത്യൻ മന്ത്രിതല ഇടപെടൽ ഈ സന്ദർശനമായിരിക്കും.
അതിർത്തിയിലെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനുമായി ഇന്ത്യയും ചൈനയും ചർച്ചകളിൽ ഏർപ്പെട്ടിരിക്കുകയാണ്. ലാവോസിൽ നടന്ന എഡിഎംഎം-പ്ലസ് ഉച്ചകോടിക്കിടെയാണ് സിംഗ് അവസാനമായി ചൈനയുടെ പ്രതിരോധ മന്ത്രി അഡ്മിറൽ ഡോങ് ജുനുമായി കൂടിക്കാഴ്ച നടത്തിയത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാക്കുന്നതിനുള്ള നയതന്ത്ര ശ്രമങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് ഈ സന്ദർശനം. കൈലാസ് മാനസരോവർ യാത്ര പുനരുജ്ജീവിപ്പിക്കൽ, വ്യോമഗതാഗതം പുനഃസ്ഥാപിക്കൽ, ജലശാസ്ത്ര ഡാറ്റ കൈമാറ്റം പുനരാരംഭിക്കൽ, വിസ, ആളുകൾ തമ്മിലുള്ള കൈമാറ്റം എന്നിവയെക്കുറിച്ചുള്ള ചർച്ചകൾ ഇതിൽ ഉൾപ്പെടുന്നു. ചൈനയുടെ എസ്‌സിഒ അദ്ധ്യക്ഷ സ്ഥാനത്തിനുള്ള പിന്തുണ ഇന്ത്യയും ആവർത്തിച്ചു. ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിയും ചൈനീസ് വൈസ് വിദേശകാര്യ മന്ത്രി സൺ വീഡോങ്ങും തമ്മിൽ ഡൽഹിയിൽ അടുത്തിടെ നടന്ന ചർച്ച ഇത് ഊട്ടിയുറപ്പിക്കുന്നതായിരുന്നു.