തിരുവനന്തപുരം : അതിശക്തമായ മഴയിലും കാറ്റിലും.തലസ്ഥാനത്ത് വ്യാപകമായ നാശനഷ്ടം. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന്റെ മേൽക്കൂര തകർന്ന് വീണു. പലയിടത്തും വൈദ്യുതി ബന്ധം താറുമാറായി. മരങ്ങൾ കടപുഴകി വീണത് നഗരത്തിൽ പലയിടത്തും ഗതാഗത തടസ്സമുണ്ടാക്കി. പൂവച്ചൽ കാപ്പിക്കാട് വീടിനു മുകളിലേക്ക് റബ്ബർ മരത്തിന്റെ ചില്ല ഒടിഞ്ഞുവീണു. വെങ്ങാനൂർ ചാവടി നട ഏലായിൽ 25 ലക്ഷം രൂപയുടെ കൃഷിനാശം ഉണ്ടായതായി കർഷകർ പറയുന്നു. കനത്ത മഴയിലും കാറ്റിലും ആയിരക്കണക്കിന് ഏത്തവാഴകളാണ് ഇവിടെ ഒടിഞ്ഞുവീണത്.
ഓണ വിപണി ലക്ഷ്യമിട്ട് ഇറക്കിയ കൃഷിയാണ് നശിച്ചത്. 5000 ത്തോളം വാഴകൾ ഒടിഞ്ഞുവീണതായാണ് കണക്ക്. വെങ്ങാനൂർ കൃഷി ഓഫീസർ സ്ഥലത്തെത്തി നഷ്ടം കണക്കാക്കി വരുന്നു. ശക്തമായ കാറ്റിൽ പള്ളിപ്പുറത്ത് പായിച്ചിറയിൽ സുരേഷിന്റെ വീടിന് മുകളിൽ മരം ഒടിഞ്ഞുവീണ് വീടിന് കേടുപാടുണ്ടായി.
പള്ളിപ്പുറം സിആർപിഎഫ് ആസ്ഥാനത്തിനു സമീപം പുതുവലിൽ ശക്തമായ കാറ്റിൽ മരം ഒടിഞ്ഞുവീണ് മൂന്ന് ഇലക്ട്രിക് പോസ്റ്റുകൾ തകർന്നു. മുപ്പതോളം കുടുംബങ്ങൾ താമസിക്കുന്നിടത്ത് വഴിയുടെ കുറുകെ വീണ മരം ഇപ്പോഴും മുറിച്ചുമാറ്റാൻ കഴിഞ്ഞിട്ടില്ല. വെളുപ്പിനെ പെയ്ത ശക്തമായ മഴയിലും കാറ്റിലും ആണ് മരം ഒടിഞ്ഞുവീണത്.
സെക്രട്ടേറിയറ്റിനും രാജ്ഭവനും സമീപത്തായി മരങ്ങൾ ഒടിഞ്ഞു വീണു. വെള്ളിയാഴ്ച രാത്രി 8 മണി മുതൽ വീശിയ ശക്തമായ കാറ്റിൽ വഴുതക്കാട്, കാലടി, പാപ്പനംകോട്, ശാസ്‌തമംഗലം, പാപ്പനംകോട് എസ്റ്റേറ്റ് വാർഡ്, നേമം, ആറ്റുകാൽ, ഐരാണിമുറ്റം, വടയക്കാട് ഭാഗങ്ങളിൽ മരങ്ങൾ ഒടിഞ്ഞുവീണതിനെ തുടർന്ന് ഗതാഗത തടസമുണ്ടായി.
അതേസമയം സംസ്ഥാനത്ത് കാലവർഷം ഇന്ന് എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് സ്ഥിരീകരിച്ചു. സാധാരണയിലും 8 ദിവസം മുൻപാണ് ഇത്തവണ സംസ്ഥാനത്ത് കാലവർഷം എത്തിയത്. 2009 ന് ശേഷം ഏറ്റവും നേരത്തെ എത്തിയ കാലവർഷമാണ് ഇത്തവണത്തേത്. ഇതിന് മുൻപ് 1975 ലും 1990 ലുമാണ് നേരത്തെ കേരളത്തിൽ കാലവർഷം എത്തിയത്.
അതിതീവ്ര മഴ അപകടങ്ങൾ സൃഷ്ടിക്കും. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന രീതിയാണ് പ്രതീക്ഷിക്കുന്നത്. അത് മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പ് ജനങ്ങൾ മുഖവിലക്കെടുക്കണം.