തിരുപ്പൂർ : തമിഴ്നാട്ടിലെ തിരുപ്പൂരിൽ 27 വയസ്സുള്ള നവവധു ആത്മഹത്യ ചെയ്തു. ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനം സഹിക്കവയ്യാതെയാണ് ജീവനൊടുക്കിയതെന്നാണ് വിവരം. ഈ വർഷം ഏപ്രിലിനാണ് 28 കാരനായ കവിൻകുമാറുമായുള്ള റിധന്യയുടെ വിവാഹം നടന്നത്. 100 പവൻ (800 ഗ്രാം) സ്വർണ്ണാഭരണങ്ങളും 70 ലക്ഷം വിലവരുന്ന ഒരു വോൾവോ കാറും സ്ത്രീധനമായി നൽകിയായിരുന്നു വിവാഹം. വസ്ത്ര കമ്പനി നടത്തുന്ന അണ്ണാദുരൈയുടെ മകളാണ് റിധന്യ.
ഞായറാഴ്ച മോണ്ടിപാളയത്തുള്ള ഒരു ക്ഷേത്രത്തിൽ പോകുന്നുവെന്ന് പറഞ്ഞാണ് റിധന്യ വീട്ടിൽ നിന്ന് ഇറങ്ങിയത്. വഴിയിൽ കാർ നിർത്തി കീടനാശിനി ഗുളികകൾ കഴിച്ചതായാണ് റിപ്പോർട്ട്. പ്രദേശത്ത് വളരെ നേരം പാർക്ക് ചെയ്തിരുന്ന കാർ ശ്രദ്ധയിൽ പെട്ട നാട്ടുകാർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് വായിൽ നിന്ന് നുരയും പതയും വന്ന് മരിച്ച നിലയിൽ റിധന്യയെ കണ്ടെത്തിയത്.
മരണത്തിന് തൊട്ട് മുൻപ് റിധന്യ തൻ്റെ പിതാവിന് വാട്ട്‌സ്ആപ്പിൽ ഏഴ് ഓഡിയോ സന്ദേശങ്ങൾ അയച്ചിരുന്നു. അതിൽ തന്റെ തീരുമാനത്തിന് ക്ഷമാപണം നടത്തുകയും പീഡനം സഹിക്കാൻ കഴിയാത്തതിനെക്കുറിച്ച് സംസാരിക്കുകയും ചെയ്തിരുന്നുവെന്നും പോലീസ് പറഞ്ഞു.
ഒരു സന്ദേശത്തിൽ, ഭർത്താവും ഭർത്താവിന്റെ ബന്ധുക്കളും ചേർന്ന് കവിന് മറ്റൊരു വിവാഹം കഴിപ്പിക്കാൻ പദ്ധതിയിട്ടിരുന്നതായും പറയുന്നു.
“എനിക്ക് അവരുടെ മാനസിക പീഡനം ദിവസേന സഹിക്കാൻ കഴിയുന്നില്ല. ഇതിനെക്കുറിച്ച് ആരോട് പറയണമെന്ന് എനിക്കറിയില്ല. ജീവിതം ഇങ്ങനെയൊക്കെയാണെന്ന് വിചാരിച്ച് ഞാൻ വിട്ടുവീഴ്ച ചെയ്യണമെന്ന് കേൾക്കുന്നവർ ആഗ്രഹിക്കുന്നു, എന്റെ കഷ്ടപ്പാടുകൾ അവർക്ക് മനസ്സിലാകുന്നില്ല,” റിധന്യ മറ്റൊരു സന്ദേശത്തിൽ ദുരിത ജീവിതം വിവരിക്കുന്നതിങ്ങനെയാണ്. ‘
വേറൊരു സന്ദേശത്തിൽ മാതാപിതാക്കൾ തന്നെ സംശയിച്ചേക്കാമെന്നും പക്ഷേ താൻ കള്ളം പറയുകയല്ലെന്നും അവൾ പറയുന്നു. “എന്റെ ചുറ്റുമുള്ള എല്ലാവരും അഭിനയിക്കുകയാണ്, ഞാൻ എന്തിനാണ് നിശബ്ദയായിരിക്കുന്നതെന്നോ ഇങ്ങനെയാകുന്നതെന്നോ എനിക്ക് അറിയില്ല,” അവൾ പറഞ്ഞു. ഇനി ഇതുപോലെ മുന്നോട്ട് പോകാൻ കഴിയില്ലെന്നും അവൾ കൂട്ടിച്ചേർത്തു.
“എന്റെ ജീവിതകാലം മുഴുവൻ നിങ്ങൾക്ക് ഒരു ഭാരമാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല. എനിക്ക് ഈ ജീവിതം മടുത്തു. അവൻ എന്നെ ശാരീരികമായി പീഡിപ്പിക്കുമ്പോൾ അവർ എന്നെ മാനസികമായി ആക്രമിക്കുകയാണ്,” ഓഡിയോ സന്ദേശത്തിൽ റിധന്യയുടെ അവസാന വാക്കുകൾ തൻ്റെ അച്ഛനോടും അമ്മയോടുമുള്ള സ്നേഹം പ്രകടമാകുന്നതോടൊപ്പം നഷ്ടപ്പെട്ടു പോകുന്ന ജീവിതെക്കുറിച്ച് ഓർമ്മപ്പെടുത്തുന്നുമുണ്ട്. “എനിക്ക് ഈ ജീവിതം ഇഷ്ടമല്ല. എന്റെ ജീവിതം തുടരാൻ കഴിയില്ല.”
നീയും അമ്മയുമാണ് എന്റെ ലോകം. എന്റെ അവസാന ശ്വാസം വരെ നീയായിരുന്നു എന്റെ പ്രതീക്ഷ. പക്ഷേ ഞാൻ നിന്നെ വല്ലാതെ വേദനിപ്പിച്ചു. നിനക്ക് ഇത് തുറന്നു പറയാൻ കഴിയുന്നില്ലെങ്കിലും എന്നെ ഇങ്ങനെ കാണാൻ കഴിയുന്നില്ല. നിന്റെ കഷ്ടപ്പാട് എനിക്ക് മനസ്സിലാകും. ക്ഷമിക്കണം അച്ഛാ എല്ലാം കഴിഞ്ഞു. ഞാൻ പോകുന്നു.”
റിധന്യയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ജില്ലാ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. നീതി ആവശ്യപ്പെട്ട് ബന്ധുക്കൾ ആശുപത്രിക്ക് പുറത്ത് തടിച്ചുകൂടി.
ഭർത്താവ് കവിൻ കുമാർ, ഭർതൃപിതാവ് ഈശ്വരമൂർത്തി, ഭർതൃമാതാവ് ചിത്രാദേവി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നു.