കൊച്ചി : നെടുമ്പാശ്ശേരിയില്‍ യുവാവിനെ കാറിടിപ്പിച്ചു കൊന്ന സംഭവത്തില്‍ രണ്ട് സിഐഎസ്എഫുകാർക്ക് സസ്‌പെന്‍ഷൻ. വിനയകുമാര്‍ ദാസ്, മോഹന്‍ എന്നിവരെയാണ് സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. കുറ്റം തെളിയുന്നപക്ഷം ഇരുവര്‍ക്കുമെതിരേ കടുത്ത നടപടി ഉണ്ടാകുമെന്നും സിഐഎസ്എഫ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ചെന്നൈയിലെ എയര്‍പോര്‍ട്ട് സൗത്ത് സോണ്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ആര്‍. പൊന്നി ഐപിഎസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് വിവരങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്.
സംഭവത്തില്‍ സിഐഎസ്എഫ് ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച രാത്രി നെടുമ്പാശ്ശേരി വിമാനത്താവളത്തിനു സമീപം ഐവിൻ ജിജു എന്ന യുവാവിനെ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് കാറിടിപ്പിച്ചു കൊന്നു എന്നതാണ് കേസ്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്നിട്ടുണ്ട്.
ഇരുവരും നിലവില്‍ പോലീസ് കസ്റ്റഡിയിലാണ്. പരിക്കേറ്റ വിനയകുമാർ അങ്കമാലിയിലെ ആശുപത്രിയിലും മോഹന്‍ നെടിമ്പാശ്ശേരി സ്റ്റേഷനിലുമാണ് ഉള്ളത്. മോഹനെ വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോയിട്ടുണ്ട്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും വിശദമായ വിവരങ്ങള്‍ ശേഖരിച്ച ശേഷമേ അറസ്റ്റ് ഉണ്ടാകുവെന്നും റൂറല്‍ എസ്പി എം.ഹേമലത അറിയിച്ചു.