കൊൽക്കത്ത : സൗത്ത് കൊൽക്കത്ത ലോ കോളേജിലെ ഒന്നാം വർഷ നിയമ വിദ്യാർത്ഥിനിയെ കോളേജ് സെക്യൂരിറ്റി ഗാർഡിൻ്റെ മുറിക്കുള്ളിൽ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ശനിയാഴ്ച കൊൽക്കത്ത പോലീസ് സെക്യൂരിറ്റി ജീവനക്കാരനെ അറസ്റ്റ് ചെയ്തു. മുഖ്യപ്രതിയായ തൃണമൂൽ കോൺഗ്രസ് നേതാവ് ഉൾപ്പെടെ മൂന്ന് പേരെ നേരത്തെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് കേസിൽ പുതിയൊരു അറസ്റ്റ് കൂടി.
ജൂൺ 25 ന് സെക്യൂരിറ്റി ഗാർഡിൻ്റെ മുറിക്കുള്ളിൽ 24 വയസ്സുള്ള നിയമ വിദ്യാർത്ഥിനിയെ മണിക്കൂറുകളോളമാണ് പൂട്ടിയിട്ട് ബലാൽസംഗത്തിന് ഇരയാക്കിയത്. പ്രതികളിൽ ഒരാൾ ബലാത്സംഗം ചെയ്യുമ്പോൾ മറ്റ് രണ്ട് പ്രതികൾ നോക്കി നിൽക്കുകയായിരുന്നു എന്നാണ് യുവതി പരാതിയിൽ പറയുന്നത്. കൂടാതെ, കോളേജിന്റെ പ്രധാന ഗേറ്റ് പൂട്ടിയ ശേഷം സെക്യൂരിറ്റി ഗാർഡിനെ മുറിക്ക് പുറത്ത് ഇരുത്തിയതായും അതിജീവിത ആരോപിച്ചു. വെള്ളിയാഴ്ച സംഭവം പുറത്തുവന്നതോടെ വ്യാപകമായ പ്രതിഷേധത്തിനാണ് സംഭവം വഴിവെച്ചത്.
മുഖ്യപ്രതിയും കോളേജിലെ ടിഎംസിപിയുടെ മുൻ യൂണിറ്റ് പ്രസിഡന്റും പൂർവ്വ വിദ്യാർത്ഥിയുമായ മോണോജിത് മിശ്ര സഹപ്രതികളായ ഒന്നാം വർഷ വിദ്യാർത്ഥി സായിബ് അഹമ്മദ് (19), രണ്ടാം വർഷ വിദ്യാർത്ഥി പ്രമിത് മുഖർജി എന്നിവരാണ് നിലവിൽ അറസ്റ്റിലായ മറ്റ് പ്രതികൾ.
പ്രധാന പ്രതിയുടെ വിവാഹാഭ്യർത്ഥന നിരസിച്ചതിനെ തുടർന്നാണ് യുവതിയെ ആക്രമിച്ചതെന്ന് ആരോപിക്കപ്പെടുന്നു. പ്രധാന പ്രതി ഈ പ്രവൃത്തി റെക്കോർഡ് ചെയ്യുകയും പിന്നീട് വീഡിയോകൾ ഉപയോഗിച്ച് ബ്ലാക്ക് മെയിൽ ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. പരീക്ഷയ്ക്ക് ഒരു ഫോം ഫയൽ ചെയ്യാൻ കാമ്പസിൽ എത്തിയപ്പോൾ വിദ്യാർത്ഥിനിയെ ആക്രമിച്ചുവെന്നും ബലപ്രയോഗത്തിലൂടെ ഗാർഡ് റൂമിലേക്ക് കൊണ്ടുപോയി അവിടെ വെച്ച് വസ്ത്രം അഴിപ്പിച്ച് ബലാത്സംഗം ചെയ്തുവെന്നുമാണ് പരാതി.
സംഭവസമയത്ത് കോളേജിന്റെ പ്രധാന ഗേറ്റ് പൂട്ടിയിരിക്കുകയായിരുന്നുവെന്നും സുരക്ഷാ ജീവനക്കാരൻ ഉണ്ടായിരുന്നിട്ടും അദ്ദേഹം ഇടപെട്ടില്ലെന്നും അവർ പറഞ്ഞു.
അതിജീവിതയുടെ ആരോപണങ്ങൾ വൈദ്യപരിശോധനയിൽ സ്ഥിരീകരിച്ചു. ബലപ്രയോഗത്തിലൂടെയുള്ള നുഴഞ്ഞുകയറ്റം, കടിയേറ്റ പാടുകൾ, നഖങ്ങളിലെ പോറലുകൾ എന്നിവയുടെ തെളിവുകൾ വിദ്യാർത്ഥിനിയുടെ ശരീരത്തിൽ കണ്ടെത്തിയതായി പോലീസ് പറഞ്ഞു.