ഷില്ലോങ് : മേഘാലയയിൽ ഹണിമൂൺ ആഘോഷിക്കാനെത്തിയ രാജ രഘുവംശിയുടെ കൊലപാതകത്തിൽ സുപ്രധാന തെളിവേകിയത് വിവാഹവേളയിൽ അയാൾ ചാർത്തിയ താലിമാലയും മോതിരവും. താലി കുരുക്കായി കരുതിയവൾക്ക് താലി തന്നെ കെണിയായ കഥയാണ് ഇവിടെ പുറത്തു വരുന്നത്. സൊഹ്‌റയിൽ ഇവർ താമസിച്ച ഹോംസ്റ്റേയിൽ ഭാര്യ സോനം രഘുവംശി ഉപേക്ഷിച്ച് പോയ സ്യൂട്ട്‌കേസിൽ അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയ ഒരു ‘മംഗല്യസൂത്ര’വും മോതിരവുമാണ് ഈ കേസിന് സുപ്രധാന തെളിവേകിയതെന്ന് മേഘാലയ ഡയറക്ടർ ജനറൽ ഓഫ് പോലീസ് ഐ നോങ്‌റാങ് വ്യക്തമാക്കി. സോനവും കാമുകനും ചേർന്ന് ആസൂത്രണം ചെയ്ത ക്വട്ടേഷൻ കൊലപാതകത്തിൻ്റെ ചുരുളഴിക്കാൻ പോലീസിന് നിർണ്ണയയകമായ ആദ്യ സൂചന നൽകിയത് ഈ ആഭരണങ്ങളാണ്.
“വിവാഹിതയായ ഒരു സ്ത്രീ ആഭരണങ്ങൾ ഉപേക്ഷിച്ചുപോയതാണ് കേസിൽ അവരെ സംശയാസ്പദമായി പിന്തുടരാൻ ഞങ്ങൾക്ക് ഒരു സൂചന നൽകിയത്.” നോങ്‌റാങ് പറഞ്ഞു.
മെയ് 11 ന് ഇൻഡോറിൽ വെച്ച വിവാഹിതരായ രാജ രഘുവംശിയും സോനവും മെയ് 20-നാണ് ഹണിമൂൺ ആഘോഷിക്കാനായി മേഘാലയയിൽ എത്തിയത്. ശേഷം, കിഴക്കൻ ഖാസി ഹിൽസിലെ സൊഹ്‌റയിൽ, നോംഗ്രിയത്ത് ഗ്രാമത്തിലെ ഹോംസ്റ്റേയിൽ നിന്ന് മെയ് 23ന് അതിരാവിലെ ചെക്ക് ഔട്ട് ചെയ്ത ദമ്പതികൾ സൊഹ്‌റയിലേക്ക് തിരികെ ട്രെക്കിംഗ് നടത്തിയ ശേഷം, പാർക്കിംഗ് ഏരിയയിൽ നിന്ന് സ്കൂട്ടർ എടുത്ത് വീസാവോങ് വെള്ളച്ചാട്ടത്തിലേക്ക് കയറി. അവിടെ വെച്ചാണ് സോനത്തിന്റെ മുന്നിൽ വെച്ച് രാജയെ മൂന്ന് വാടകക്കൊലയാളികൾ കൊലപ്പെടുത്തിയതെന്ന് പറയുന്നു.
ദിവസങ്ങൾ കഴിഞ്ഞ് ജൂൺ 2 നാണ് വീസവ്‌ഡോങ് വെള്ളച്ചാട്ടത്തിനടുത്തുള്ള ഒരു മലയിടുക്കിൽ രാജയുടെ മൃതദേഹം കണ്ടെത്തുന്നത്. അതേസമയം ഭാര്യ സോനത്തെക്കുറിച്ച് ഒരറിവുമുണ്ടായിരുന്നില്ല, ഒരാഴ്ച കഴിഞ്ഞ് ജൂൺ 9 ന് ഉത്തർപ്രദേശിലെ ഗാസിപൂരിൽ അവർ കീഴടങ്ങതുവരെ. സോനത്തിനായുള്ള തിരച്ചിൽ അവസാനിപ്പിച്ചതും രാജയുടെ കൊലപാതകം നടത്താൻ വാടകയ്‌ക്കെടുത്ത മൂന്ന് കൊലയാളികളെയും കാമുകൻ രാജ് കുശ്വാഹയെയും പോലീസ് അറസ്റ്റ് ചെയ്തതും പിന്നിട്ടുണ്ടായ സംഭവവികാസങ്ങൾ. ഷില്ലോങ്ങിലെ കോടതിയുടെ നടപടിയനുസരിച്ച് ഇവരെല്ലാവരും നിലവിൽ എട്ട് ദിവസത്തെ പോലീസ് കസ്റ്റഡിയിലാണ്