കൊച്ചി : ഓണ്‍ലൈന്‍ ട്രേഡിംഗ് തട്ടിപ്പിലൂടെ കിഴക്കമ്പലം സ്വദേശിയില്‍ നിന്ന് 7.80 ലക്ഷം തട്ടിയ കേസിലെ പ്രധാന പ്രതി പിടിയിൽ. ഗുജറാത്ത് സ്വദേശി കീര്‍ത്ത് ഹക്കാനിയാണ് പോലീസ് പിടിയിലായത്. ഗുജറാത്തിലെ ഫ്‌ളാറ്റില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വ്യാജ ട്രേഡിങ്ങ് ആപ്പ് നിര്‍മ്മിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത്. ആപ്പ് നിര്‍മ്മിച്ചവരെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
ഇയാളുടെ രണ്ട് ബാങ്ക് അക്കൗണ്ടുകളിലായി 7 ലക്ഷം രൂപയും പോലീസ് കണ്ടെത്തി. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുന്നതുവഴി കൂടുതല്‍ അറസ്റ്റ് ഉണ്ടാകും. പ്ലേ സ്റ്റോറില്‍ ലഭ്യമല്ലാത്ത ആപ്പിന്റെ ലിങ്ക് അയച്ചു നല്‍കിയാണ് തട്ടിപ്പ് നടത്തുന്നത്. രജിസ്റ്റര്‍ ചെയ്യുന്നതിന് പിന്നാലെ പണം നഷ്ടമാകുന്നു. ഇത്തരത്തില്‍ വ്യാജ ആപ്പ് നിര്‍മ്മിച്ച് പണം തട്ടുന്ന വന്‍ സംഘമാണ് ഇപ്പോൾ രാജ്യത്ത് പ്രവര്‍ത്തിക്കുന്നത്. രാജ്യസുരക്ഷക്ക് തന്നെ ഇത്തരം സംഘങ്ങൾ ഭീഷണിയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.