മലപ്പുറം : കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് ഒമ്പത് കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി പോലീസ്. അബുദാബിയില്‍ നിന്ന് കടത്തിക്കൊണ്ടുവന്ന 18 കിലോ ഹൈബ്രിഡ് കഞ്ചാവാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍വെച്ച് തിങ്കളാഴ്ച രാത്രി പോലീസ് പിടിച്ചെടുത്തത്. സംഭവത്തില്‍ കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശികളായ രണ്ടുപേരെ പോലീസ് പിടികൂടി. കണ്ണൂര്‍ മട്ടന്നൂര്‍ ഇടവേലിക്കല്‍ കുഞ്ഞിപറമ്പത്ത് വീട്ടില്‍ പ്രന്റിജില്‍ (35), തലശ്ശേരി പെരുന്താറ്റില്‍ ഹിമം വീട്ടില്‍ റോഷന്‍ ആര്‍. ബാബു (33) എന്നിവരാണ് അറസ്റ്റിലായത്.
തിങ്കളാഴ്ച രാത്രി എട്ടുമണിക്ക് അബുദാബിയില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലിറങ്ങിയ ഇത്തിഹാദ് എയര്‍വേയ്‌സിന്റെ വിമാനത്തില്‍ വന്ന യാത്രക്കാരനാണ് വലിയ ഒരു ട്രോളി ബാഗ് നിറയെ ഹൈബ്രിഡ് കഞ്ചാവുമായി എത്തിയത്. 14 വാക്വം പായ്കറ്റുകളിലായിട്ടായിരുന്നു 18 കിലോ ഹൈബ്രിഡ് കഞ്ചാവ് ട്രോളിബാഗില്‍ അടുക്കി വെച്ചിരുന്നത്. ഇയാളില്‍ നിന്ന് കഞ്ചാവ് ഏറ്റുവാങ്ങാന്‍ വിമാനത്താവളത്തിലെത്തി കാത്തുനില്‍ക്കുകയായിരുന്ന കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശികളായ റോഷനും റിജിലും. ഇവരാണ് ആദ്യം പോലീസിന്റെ പിടിയിലായത്. സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട് യുവാക്കളോട് ചോദിച്ചപ്പോള്‍, വെറുതെ കറങ്ങാനും ഫോട്ടോ എടുക്കാനുമാണ് വിമാനത്താവളത്തില്‍ വന്നത് എന്നായിരുന്നു ഇവരുടെ മറുപടി. തുടര്‍ന്ന് ഇരുവരേയും വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ലഹരിക്കടത്തിന്റെ കഥയുടെ ചുരുളഴിഞ്ഞത്. ബാങ്കോക്കില്‍ നിന്നും അബുദാബി വഴി കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങുന്ന യാത്രക്കാരന്റെ ഫോട്ടോകളും മറ്റ് വിവരങ്ങളും റോഷന്റെ ഫോണിലുണ്ടായിരുന്നു. യാത്രക്കാരന്റെ വിവരങ്ങള്‍ ശേഖരിച്ച് ട്രേസ് ചെയ്തപ്പോഴേക്കും ഇയാള്‍ വിമാനത്താവളം വിട്ടിരുന്നു.
എയര്‍പോര്‍ട്ട് ടാക്‌സിയിലാണ് ഇയാള്‍ പുറത്തേക്ക് പോയതെന്ന് മനസിലാക്കിയ പോലീസ് ടാക്‌സി ഡ്രൈവറെ തിരിച്ചറിഞ്ഞ് ഫോണില്‍ ബന്ധപ്പെട്ടു. ഡ്രൈവര്‍ വാഹനത്തിന്റെ വേഗത കുറച്ചതോടെ അപകടം മണത്ത യാത്രക്കാരന്‍, സിഗരറ്റ് വലിക്കാനെന്നും പറഞ്ഞ് കാറില്‍ നിന്നും പുറത്തിറങ്ങി മുങ്ങുകയായിരുന്നു. തുടര്‍ന്ന് ഇയാളുടെ ലഗ്ഗേജ് സാക്ഷികളുടെ സാന്നിദ്ധ്യത്തിൽ
തുറന്ന് പരിശോധിച്ചപ്പോഴാണ് 18 കിലോ ഹൈബ്രിഡ് കഞ്ചാവ് കണ്ടെത്തിയത്. ലഗ്ഗേജും ഹാന്‍ഡ് ബാഗും കാറിലുപേക്ഷിച്ച് രക്ഷപ്പെട്ട യാത്രക്കാരനെ കണ്ടെത്താൻ ഊര്‍ജ്ജിതമായ അന്വേഷണത്തിലാണ് പോലീസ്.
ആരംഭിച്ചിട്ടുണ്ട്.