സർക്കാർ പ്രൈമറി സ്കൂളിൽ ഭക്ഷണത്തിലും വിവേചനം.
വ്യത്യസ്ത മതവിഭാഗങ്ങളിൽപ്പെട്ട വിദ്യാർത്ഥികൾക്ക് വെവ്വേറെ ഉച്ചഭക്ഷണം പാകം ചെയ്ത് വിളമ്പുന്നതായി കണ്ടെത്തി. വർഷങ്ങളായി തുടരുന്ന വിവേചനത്തിൽ സ്കൂളിൽ അന്വേഷണം ആരംഭിച്ചു.
പശ്ചിമ ബംഗാളിലെ പുർബ ബർധമാൻ ജില്ലയിലെ നാദൻ ഘട്ട് പ്രദേശത്തെ കിഷോരിഗഞ്ച് മൻമോഹൻപൂർ പ്രൈമറി സ്കൂളിലാണ് വ്യാപകമായ പ്രതിഷേധത്തിന് കാരണമായ സംഭവം. ഹിന്ദു വിദ്യാർത്ഥികൾക്ക് ഹിന്ദു പാചകക്കാരൻ പാകം ചെയ്യുന്ന ഭക്ഷണവും മുസ്ലീം വിദ്യാർത്ഥികൾക്ക് അവരുടെ സമുദായത്തിലെ ഒരാൾ തയ്യാറാക്കുന്ന ഭക്ഷണവുമാണ് വിളമ്പുന്നത്.
രണ്ട് ഗ്രൂപ്പുകൾക്കും പ്രത്യേകം പ്രത്യേകം പ്ലേറ്റുകൾ, പാത്രങ്ങൾ, സ്പൂണുകൾ, അതുപോലെ വ്യത്യസ്ത ഗ്യാസ് സ്റ്റൗകൾ, ഓവനുകൾ എന്നിവയാണ് ഉപയോഗിക്കുന്നത്. അതേസമയം, വിദ്യാർത്ഥികൾ ഒരുമിച്ച് ക്ലാസുകളിൽ പങ്കെടുക്കുകയും ഒരേ ബെഞ്ചുകളിൽ ഇരിക്കുകയും ചെയ്യുന്നതിൽ വിവേചനമില്ലെന്നത് കൗതുകം. ഉച്ചഭക്ഷണ വിതരണ സമയത്ത് മാത്രമാണ് ഈ വേർതിരിവ് സംഭവിക്കുന്നത്. വർഷങ്ങളായി ഈ പതിവ് തുടരുന്നുണ്ടെന്ന് സ്കൂളിലെ പ്രധാനാദ്ധ്യാപകൻ തന്നെ അംഗീകരിക്കുമ്പോഴും വിഷയത്തിൽ തൻ്റെ നിസ്സഹായതയും പ്രകടമാക്കുന്നു.
സംഭവത്തിനെതിരെ വിവിധ കോണുകളിൽ നിന്ന് വിമർശനം ഉയർന്നിട്ടുണ്ട്. വർഷങ്ങളായി ഒരു സർക്കാർ വിദ്യാഭ്യാസ സ്ഥാപനത്തിൽ തന്നെ ഈ വിവേചനം നിലനിൽക്കുന്നു എന്നത് പ്രതിഷേധാർഹമാണെന്ന് നാട്ടുകാർ പറഞ്ഞു.