തിരുവനന്തപുരം : ഹയർസെക്കൻഡറി സർട്ടിഫിക്കറ്റിൽ വ്യാപകമായി പിഴവുണ്ടായ സംഭവത്തിൽ അന്വേഷണത്തിന് നിർദ്ദേശം നൽകി വിദ്യാഭ്യാസവകുപ്പ് മന്ത്രി വി ശിവൻകുട്ടി. അന്വേഷണത്തിന് മൂന്നംഗ സമിതിയെ നിയോഗിച്ചു. മുപ്പതിനായിരത്തോളം പ്ലസ്ടു സർട്ടിഫിക്കറ്റുകളിലാണ് പിഴവ് കണ്ടെത്തിയത്.
പിഴവ് കണ്ടെത്തിയ സാഹചര്യത്തിൽ വിദ്യാർത്ഥികൾക്ക് പുതിയ സർട്ടിഫിക്കറ്റ് വിതരണം ചെയ്യും. ഗുരുതരമായ പിഴവുകൾക്ക് കാരണം കണ്ടെത്തി നടപടിക്ക് ഒരുങ്ങുകയാണ് വിദ്യാഭ്യാസവകുപ്പ്.
നാലര ലക്ഷത്തോളം സർട്ടിഫിക്കറ്റ് ഡാറ്റായാണ് പ്രിന്റിങ്ങിനായി നൽകിയിരുന്നത്. സർട്ടിഫിക്കറ്റിൽ നാലാമതായി വരുന്ന വിഷയത്തിൽ ഒന്നും രണ്ടും വർഷത്തിൽ വ്യത്യസ്ത മാർക്ക് നേടിയ മുപ്പതിനായിരത്തോളം വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റിൽ ആണ് പിശക് ഉണ്ടായിട്ടുള്ളത്. പിഴവ് സംഭവിച്ച സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തിട്ടുണ്ടെങ്കിൽ പുതിയ സർട്ടിഫിക്കറ്റ് സ്കൂളിൽ എത്തുന്ന മുറയ്ക്ക് വിദ്യാർത്ഥികളിൽ നിന്ന് തിരികെ വാങ്ങി പകരം സർട്ടിഫിക്കറ്റ് അനുവദിക്കും.
പുതിയ സർട്ടിഫിക്കറ്റുകൾ വരും ദിവസങ്ങളിൽ തന്നെ വിതരണം ചെയ്യാനുള്ള നടപടികൾ പൂർത്തിയാക്കിയതായി ഹയർസെക്കൻഡറി വിഭാഗം അറിയിച്ചിരിക്കുന്നത്. നാലര ലക്ഷത്തോളം വിദ്യാർത്ഥികളാണ് പ്ലസ് ടു പരീക്ഷ എഴുതി വിജയിച്ചിരുന്നത്. പിഴവുകൾ കണ്ടെത്തിയ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യരുതെന്ന് നിർദ്ദേശം നൽകിയിരുന്നു. നിലവിൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യാതെ ഹയർസെക്കൻഡറി പ്രിൻസിപ്പൽമാർ പിടിച്ചുവെക്കുകയാണ് ചെയ്യുന്നത്. ഈ സാഹചര്യത്തിലാണ് അടിയന്തരമായി പുതിയ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യാൻ നിർദ്ദേശം നൽകിയിരിക്കുന്നത്.
ചെന്നൈയിലാണ് സർട്ടിഫിക്കറ്റുകൾ അച്ചടിച്ചിരുന്നത്. സ്വകാര്യ പ്രസായിരുന്നു സർട്ടിഫിക്കറ്റുകൾ അച്ചടിച്ചിരുന്നത്. ഇവരുടെ സോഫ്റ്റ് വെയർ തകരാറിലായതാണ് പിഴവുകൾ വരാൻ കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ഇക്കാര്യത്തിലാണ് ഇപ്പോൾ മന്ത്രി അന്വേഷണത്തിന് ഉത്തവിട്ടത്.