തിരുവനന്തപുരം: വേനലവധി കഴിഞ്ഞു. കളിവീട് വിട്ട് ഇനി കുട്ടികൾ പഠനശാലകളെ സജീവമാക്കും. മഴ വിട്ട് നിന്ന പുലരിയിൽ ഇന്ന് കുരുന്നുകൾക്കുള്ള പ്രവേശനോൽസവമൊരുങ്ങും. സ്കൂൾ അങ്കണത്തിലേക്കെത്തുന്ന വിദ്യാർത്ഥികളെ സ്വീകരിക്കാൻ മിക്ക സ്ക്കൂളുകളും തയ്യാർ. രണ്ടരലക്ഷത്തോളം കുട്ടികൾ ഇത്തവണ ഒന്നാംക്ലാസിലെത്തുമെന്നാണ് പ്രതീക്ഷ. പ്രവേശനോത്സവത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനം ആലപ്പുഴ കലവൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും.
നിരവധി മാറ്റങ്ങളോടെയാണ് ഇത്തവണത്തെ വിദ്യാലയ വർഷം ആരംഭിക്കുന്നത്. ആദ്യത്തെ രണ്ടാഴ്ച സാമൂഹികശീലം, പൗരബോധം തുടങ്ങിയ സന്മാർഗ്ഗ പാഠങ്ങൾക്കായി ഒരുമണിക്കൂർവീതം നീക്കിവെക്കും. ചൊവ്വാഴ്ച ലഹരിക്കെതിരേയുള്ള ബോധവത്കരണത്തോടെ വിദ്യാലയങ്ങൾ ഉണരും.
ഹൈസ്ക്കൂളിൽ അരമണിക്കൂർ കൂടുതൽ പഠനസമയം, അധികക്ലാസ് വെള്ളിയാഴ്ചയില്ല. യുപിക്ക് രണ്ടും ഹൈസ്കൂളിൽ ആറും ശനിയാഴ്ച പ്രവൃത്തിദിനമാകും. രണ്ട്, നാല്, ആറ്, എട്ട്, പത്ത് ക്ലാസുകളിൽ ഈ വർഷം മുതൽ പുതിയ പാഠപുസ്തകങ്ങളാണ്.
രാജ്യത്ത് ആദ്യമായി കേരളത്തിലെ ഹൈസ്കൂളിൽ എഐ വിജ്ഞാനവും റോബോട്ടിക് വിദ്യയും പരിശീലിപ്പിക്കും. ഇതിനായി എട്ട്, ഒൻപത്, പത്ത്
ക്ലാസുകളിൽ ഈ വർഷം മുതൽ പുതിയ ഐടി പുസ്തകങ്ങളുമുണ്ട്.
ഇനിമുതൽ ഉച്ചയ്ക്കുശേഷമുള്ള ഇടവേളയും പത്തുമിനിറ്റാക്കും. ഒരു മണിക്കൂർ ഉച്ചഭക്ഷണസമയത്തിൽനിന്ന് അഞ്ചുമിനിറ്റെടുത്ത് ഉച്ചയ്ക്കുശേഷമുള്ള ഇടവേള കൂട്ടാനാണ് തീരുമാനം. ഇതോടെ, രാവിലെയും വൈകീട്ടും പത്തുമിനിറ്റുവീതം ഇടവേളയുണ്ടാവും.