മലപ്പുറം : നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് വിജയിച്ചു. 11077 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയം. 77737 വോട്ടുകൾ ഷൗക്കത്തിന് ലഭിച്ചപ്പോൾ എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജിന് 66660 വോട്ടുകളാണ് ലഭിച്ചത്. പിവി അൻവർ 19690 വോട്ടുകൾ നേടി മൂന്നാമതെത്തി. എൻഡിഎ സ്ഥാനാർഥി അഡ്വ. മോഹൻ ജോർജിന് 8562 വോട്ടുകളാണ് ലഭിച്ചത്.
വോട്ടെണ്ണൽ വേളയിൽ ഒരിക്കൽ പോലും പിന്നിലേക്ക് പോകാതെ തികഞ്ഞ മുന്നേറ്റത്തോടെയുള്ള തിളക്കമാർന്ന വിജയമാണ് ആര്യാടൻ ഷൗക്കത്ത് നേടിയത്. എൽഡിഎഫ് കോട്ടകളിലടക്കം ആര്യാടൻ ഷൗക്കത്തിൻ്റെ മുന്നേറ്റമാണ് ഇത്തവണ കണ്ടത്. സ്വരാജിന്റെ പഞ്ചായത്തായ പോത്തുകല്ലുൾപ്പെടെ ആര്യാടൻ ഷൗക്കത്തിനായിരുന്നു ലീഡ്. രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് ഇതാദ്യമായാണ് സിറ്റിങ് സീറ്റ് നഷ്ടമാകുന്നത്. വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പും നിയമസഭ തിരഞ്ഞെടുപ്പും നേരിടാൻ യുഡിഎഫിന് നിലസൂരിലെ വിജയം ആത്മവിശ്വാസം നൽകും.