ജയ്പൂര്‍: തുടര്‍ച്ചയായ ആറാം മത്സരത്തിലും മിന്നും ജയം നേടി തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തി മുംബൈ ഇന്ത്യന്‍സ്. രാജസ്ഥാന്‍ റോയല്‍സിനെ അവരുടെ സ്വന്തം മൈതാനത്ത് 100 റണ്‍സിനാണ് മുംബൈ കീഴടക്കിയത്. ഇതോടെ 11 കളികളിൽ നിന്ന് 14 പോയന്റോടെ മുംബൈ ഒന്നാം സ്ഥാനവും പ്ലേ ഓഫ് സാദ്ധ്യതയും നിലനിർത്തി.
മുംബൈ മുന്നോട്ടുവെച്ച 218 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന്‍ 16.1 ഓവറില്‍ 117 റണ്‍സിന് ഓള്‍ഔട്ട്. എട്ടാമനായി ഇറങ്ങി 27 പന്തില്‍ നിന്ന് 30 റണ്‍സെടുത്ത ജോഫ്ര ആര്‍ച്ചറാണ് രാജസ്ഥാന്റെ ടോപ് സ്‌കോറര്‍. രാജസ്ഥാന്‍ സ്‌കോര്‍ 100 കടന്നത് ആര്‍ച്ചറുടെ
ബാറ്റിംഗ് മികവിലാണ്.
രാജസ്ഥാൻ്റെ തുടക്കം തന്നെ മോശമായിരുന്നു. ഇന്നിങ്‌സിന്റെ നാലാം പന്തില്‍ കഴിഞ്ഞ മത്സരത്തിലെ റെക്കോഡ് സെഞ്ചുറിക്കാരൻ വൈഭവ് സൂര്യവംശി (0) ഔട്ട്. പിന്നീട് ബാറ്റർമാരുടെ കൂടാരം കയറാനുള്ള നെട്ടോട്ടമായിരുന്നു. യശസ്വി ജയ്‌സ്വാള്‍ (13), നിതീഷ് റാണ (9), ക്യാപ്റ്റന്‍ റിയാന്‍ പരാഗ് (16), ഷിംറോണ്‍ ഹെറ്റ്മയര്‍ (0), ശുഭം ദുബെ (15), ധ്രുവ് ജുറെല്‍ (11) എന്നിങ്ങനെ രാജസ്ഥാന്റെ ഓരോ ബാറ്റര്‍മാരും ദയനീയമായി ബാറ്റ് വെച്ച് കീഴടങ്ങി. മുംബൈക്കായി കരണ്‍ ശര്‍മയും ജസ്പ്രീത് ബുംറയും മൂന്ന് വിക്കറ്റ് വീതമെടുത്തു. ട്രെന്‍ഡ് ബോള്‍ട്ട് രണ്ടു വിക്കറ്റും.
നേരത്തെ, 20 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 217 റണ്‍സാണ് മുംബൈ അടിച്ചെടുത്തത്. ഓപ്പണര്‍മാരായ റയാന്‍ റിക്കെല്‍ട്ടണും രോഹിത് ശര്‍മ്മയും പുറത്തെടുത്ത ബാറ്റിംഗ് മികവ് പിന്നീടെത്തിയ സൂര്യകുമാര്‍ യാദവും ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയും നിലനിർത്തിയതോടെ മുംബൈ വമ്പന്‍ സ്‌കോർ പടുത്തുയർത്തി.
റിക്കെല്‍ട്ടണും രോഹിത് ശർമ്മയും ഓപ്പണിങ് വിക്കറ്റില്‍ 71 പന്തുകളില്‍നിന്ന് 116 റണ്‍സാണ് സ്കോർ ബോർഡിൽ എഴുതിച്ചേർത്തത്. 38 പന്തില്‍ നിന്ന് മൂന്ന് സിക്സും ഏഴ് ഫോറുമായി 61 റണ്‍സെടുത്ത റിക്കെല്‍ട്ടണാണ് മുംബൈയുടെ ടോപ് സ്‌കോറര്‍. രോഹിത് ശർമ്മ 36 പന്തില്‍നിന്ന് ഒമ്പത് ഫോറടക്കം 53 റൺസ് കരസ്ഥമാക്കി. തുടക്കത്തില്‍ തന്നെ ഡിആര്‍എസിൽ ഔട്ടിനെ അതിജീവിച്ചായിരുന്നു രോഹിതിൻ്റെ തേരോട്ടം.
മൂന്നാം വിക്കറ്റില്‍ ഒന്നിച്ച സൂര്യകുമാര്‍ യാദവും ഹാര്‍ദിക് പാണ്ഡ്യയും 44 പന്തില്‍നിന്ന് 94 റണ്‍സ് കൂട്ടിച്ചേർത്തതോടെ മുംബൈ സ്‌കോര്‍ 200 കടന്നു. ഇരുവരും 23 പന്തുകളില്‍നിന്ന് 48 റണ്‍സ് വീതമെടുത്ത് പുറത്താകാതെനിന്നു. മൂന്ന് സിക്സും നാല് ഫോറും സൂര്യയുടെ ബാറ്റിൽ നിന്ന് പിറന്നു. ഹാര്‍ദ്ദിക് ഒരു സിക്സും ആറ് ഫോറും അടിച്ചെടുത്തു.