തിരുവനന്തപുരം : ഐഎഎസ് പോരില്‍ എന്‍ പ്രശാന്ത് ഐഎഎസിന്റെ പരാതികള്‍ നേരിട്ട് കേള്‍ക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. ചീഫ് സെക്രട്ടറി നേരിട്ട് ഹിയറിംഗ് നടത്തും. നേരിട്ട് ഹാജാകാന്‍ ആവശ്യപ്പെട്ട് എന്‍ പ്രശാന്ത് ഐഎഎസിന് നോട്ടീസ് നല്‍കി. വകുപ്പുതല നടപടികളില്‍ പരസ്പരം ആരോപണം ഉന്നയിച്ച് നീണ്ടുപോകുന്ന സാഹചര്യത്തിലാണ് നേരിട്ട് ഹിയറിംഗ് നടത്തുന്നത്.
ഐഎഎസ് പോരില്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി എ ജയതിലക് എന്നിവരുമായി എന്‍ പ്രശാന്ത് അടുത്ത കുറച്ചുകാലമായി ഏറ്റുമുട്ടലിലാണ്. അച്ചടക്ക നടപടിക്ക് ചീഫ് സെക്രട്ടറിക്ക് പ്രശാന്ത് വക്കിൽ നോട്ടീസ് അയച്ചതും ഏറെ ചർച്ചയായിരുന്നു. അഡീഷണല്‍ ചീഫ് സെക്രട്ടറി എ ജയതിലകിനെതിരെ പലതവണ അധിക്ഷേപകരമായ വിമര്‍ശനങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ നടത്തുകയും ചെയ്തിരുന്നു പ്രശാന്ത്.
നിലവില്‍ സസ്‌പെന്‍ഷനിലാണ് എന്‍ പ്രശാന്ത്. ഉന്നത ഉദ്യോഗസ്ഥനെയും സഹപ്രവര്‍ത്തകനെയും നവമാധ്യമങ്ങള്‍ വഴി അധിക്ഷേപിച്ചെന്ന ആരോപണത്തിലായിരുന്നു നടപടി. കഴിഞ്ഞ നവംബര്‍ 11 നായിരുന്നു സസ്‌പെന്‍ഡ് ചെയ്തത്. ഗുരുതര അച്ചടക്ക ലംഘനം നടത്തിയെന്നും അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസിന് അവമതിപ്പുണ്ടാക്കും വിധം പ്രവര്‍ത്തിച്ചെന്നുമായിരുന്നു സസ്‌പെന്‍ഷൻ ഉത്തരവില്‍ പറഞ്ഞിരുന്നത്