ബംഗളൂരു: കർണാടകയിൽ വീണ്ടും ദളിത് വിവേചനം. ദളിതരുടെ മുടിവെട്ടാൻ വിസമ്മതിച്ച് ഗ്രാമത്തിലെ ബാർബർ ഷോപ്പുകളും അടച്ചിട്ടു. മുദ്ദബള്ളി ഗ്രാമത്തിലാണ് സംഭവം.
അടുത്തിടെ കർണാടകയിലെ ഗ്രാമങ്ങളിൽ
കടകളിൽ നിന്ന് സാധനങ്ങൾ നൽകുന്നത് വിലക്കിയും ക്ഷേത്രത്തിൽ പ്രവേശിക്കാൻ വിസമ്മതിച്ചുമുള്ള ദളിത് വിവേചനം തുടരുന്ന വാർത്തകൾ പുറത്തു വന്നിരുന്നു. അതിന് പിറകെയാണ് ഈ പുതിയ സംഭവം.
ഗ്രാമത്തിലെ ബാർബർഷോപ്പിൽ ദളിതരുടെ മുടിമുറിച്ചു നൽകാതെ വിവേചനം കാണിക്കുന്നെന്ന വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി വിഷയത്തിൽ ഇടപെട്ടിരുന്നു. അയിത്തം ആചരിച്ചാൽ ശിക്ഷ ലഭിക്കുമെന്ന് ബാർബർഷോപ്പ് ഉടമകളെ ബോധവത്കരിക്കാൻ ശ്രമം നടന്നെങ്കിലും ഫലമുണ്ടായില്ല. മുഴുവൻ ഷോപ്പുകളും അടച്ചിട്ട് വിസമ്മതമറിയിക്കുകയാണുണ്ടായത്. അതേസമയം, കടകളിലെത്തിയിരുന്ന പതിവുകാരുടെ മുടി അവരുടെ വീടുകളിലെത്തി മുറിച്ചുനൽകാനും തുടങ്ങി. ഗ്രാമത്തിലെ ദളിതർക്ക് മുടിമുറിക്കാനും താടിവടിക്കാനും കിലോമീറ്ററുകൾ സഞ്ചരിച്ച് കൊപ്പാൾ ടൗണിലെത്തണം.