ന്യൂഡൽഹി : ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനിലെ തിക്കിലും തിരക്കിലും പെട്ട് സ്ത്രീകളും കുട്ടികളുമടക്കം 15 പേർ മരിച്ചു. 30 ഓളം പേർക്ക് പരുക്കേറ്റതായാണ് വിവരം. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.
കുംഭമേളയ്ക്ക് പ്രയാഗ്‌രാജിലേക്ക് പോകാനെത്തിയ യാത്രക്കാരുടെ അനിയന്ത്രിതമായ തിരക്കാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പറയപ്പെടുന്നത്.
റെയിൽവെ സ്റ്റേഷനിലെ 13, 14, 15 പ്ലാറ്റ്‌ഫോമുകളിലാണ് തിക്കും തിരക്കുമുണ്ടായത്. അപകടത്തിൽ മരിച്ചവരെല്ലാം കുംഭമേളയ്ക്ക് പോകാനായി റെയിൽവെ സ്റ്റേഷനിൽ എത്തിയവരാണ്. സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് കേന്ദ്ര റെയിൽവെ മന്ത്രി അറിയിച്ചു.
സ്വതന്ത്ര സേനാനി എക്സ്പ്രസും ഭുവനേശ്വര്‍ രാജധാനിയും വൈകിയതും പ്ലാറ്റ്‌ഫോമില്‍ ആളുകളുടെ എണ്ണം കൂടാൻ കാരണമായതായും പറയുന്നു. 1500ഓളം ജനറല്‍ ടിക്കറ്റുകള്‍ ആണ് സ്‌റ്റേഷനില്‍ വിറ്റത്. സംഭവത്തിൽ റെയിൽവെ ഉന്നത തല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്