തിരുവനന്തപുരം: ബാലരാമപുരം മടവൂർപ്പാറയിൽ നിർത്തിയിട്ടിരുന്ന ലോറിക്കു പിന്നിൽ സ്കൂട്ടറിടിച്ച് മൂന്നു യുവാക്കൾ മരിച്ചു. ഇവരെ രക്ഷിക്കാനെത്തിയ യുവാവ് വീട്ടിലേക്കുള്ള യാത്രയിൽ ബൈക്ക് വൈദ്യുതത്തൂണിലിടിച്ചു മരിച്ചു. ബുധനാഴ്ച രാത്രി ബാലരാമപുരം മടവൂർപ്പാറയിലും താന്നിവിളയിലുമായിരുന്നു അപകടങ്ങൾ. മടവൂർപ്പാറയിൽ രാത്രി 11.30 ന് നിർത്തിയിട്ടിരുന്ന ലോറിയുടെ പിന്നിലിടിച്ചാണ് സ്കൂട്ടർയാത്രക്കാരും അയൽവാസികളുമായ യുവാക്കൾക്ക് മരണം സംഭവിച്ചത്. പെരുമ്പഴുതൂർ തേവരക്കോട് ബിആർ നിലയത്തിൽ രാജന്റെയും ബീനയുടെയും മകൻ അഖിൽ(19), കളത്തുവിള പൂവൻവിള പുത്തൻവീട്ടിൽ തങ്കരാജന്റെയും ശ്രീജയുടെയും മകൻ ശാമുവേൽ(20), തേവരക്കോട് കിഴക്കുംകര പുത്തൻവീട്ടിൽ ഷൈജുവിന്റെയും സീമയുടെയും മകൻ അഭിൻ(19) എന്നിവരാണ് മരിച്ചത്. ഈ അപകടസ്ഥലത്ത് രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായ താന്നിവിള ചാത്തലമ്പാട്ടുകോണം വടക്കുംകര സന്തോഷ് ഭവനിൽ മനോജാണ്(സച്ചു-26) മടവൂർപ്പാറ-താന്നിവിള റോഡിൽ ബൈക്ക് വൈദ്യുതത്തൂണിലിടിച്ചു മരിച്ചത്.
കൂട്ടുകാരായ അഖിലും അഭിനും ശാമുവേലും പള്ളിച്ചലിലെ ഹോട്ടലിൽ രാത്രിഭക്ഷണം കഴിഞ്ഞ് പെരുമ്പഴുതൂരിലെ വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് അപകടം സംഭവിച്ചത്. ശാമുവേലിന്റെ അമ്മ ശ്രീജയുടെ സ്കൂട്ടറിലാണ് ഇവർ യാത്രചെയ്തിരുന്നത്. നാട്ടുകാരാണ് ഇവരെ നെയ്യാറ്റിൻകരയിലെ
ആശുപത്രിയിലെത്തിച്ചത്. തലയ്ക്ക് ഗുരുതര പരിക്കേറ്റ അഖിലും ശാമുവേലും ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച ഉച്ചക്ക് 3.30-ഓടെയാണ് അഭിൻ മരണപ്പെട്ടത്.
ശാമുവേലിന് പന്തൽപണിയും കാറ്ററിങ് ജോലിയുമായിരുന്നു. അഖിൽ ഡ്രൈവിങ്ങിനും മറ്റു പണികൾക്കും പോയിരുന്നു. അഭിൻ മേള കലാകാരനായിരുന്നു. അഖിലിന്റെയും ശാമുവേലിന്റെയും സംസ്കാരം നടന്നു. അഭിന്റെ മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ. സംസ്കാരം വെള്ളിയാഴ്ച നടക്കും. അപകടത്തിൽ ബാലരാമപുരം പോലീസ് കേസെടുത്തു.
മടവൂർപ്പാറയിൽ വീട്ടുസാധനങ്ങൾ വാങ്ങാനെത്തിയതായിരുന്നു മനോജ്. ഈ സമയത്ത് അപകടം കണ്ട് രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായി. പിന്നീട് വീട്ടിലേക്കു മടങ്ങുമ്പോഴാണ് താന്നിവിള റോഡിൽ അപകടമുണ്ടായത്. പരിക്കേറ്റ മനോജിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അവിവാഹിതനാണ്. നരുവാമൂട് പോലീസ് കേസെടുത്തു.